Friday, August 4, 2017

തേപ്പ് - ദൈവം വക!


Caution  : ഇതിൽ പറയുന്ന കുരുട്ടുബുദ്ധികളൊന്നും ആരും അനുകരിക്കരുത്. തത്ഫലമായുണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല.
Disclaimer : ഈ കഥ first person എന്ന സങ്കേതത്തിൽ  വിവരിക്കുന്നത് കൊണ്ട് കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണെന്ന് അർത്ഥമില്ല.
ലൊക്കേഷൻ : മുനിക്കൽ ഗുഹാലയ ക്ഷേത്രം, ചെങ്ങമനാട്.
കാലഘട്ടം : 2009 ഏപ്രിൽ

പ്രണയകഥകൾ കേൾക്കാനുള്ള ത്വരകൊണ്ടാണ് ഞാനന്ന് അഖിലിന്റെ കഥ കേൾക്കാൻ തയ്യാറായത്. ഞാൻ മാത്രമല്ല മറ്റുകൂട്ടുകാരും. കൂട്ടുകാരെന്ന് പറയുമ്പോൾ അവരുടെ പേരുകൂടി പറയണമല്ലോ. അവിനാശ്, അപ്പുക്കുട്ടൻ, വിനീഷ്, വിശാൽ.ശരത്.
വിഷയം കുറച്ച് സീരിയസ്സാണ്. അഖിലിന്റെ  ഗേൾഫ്രണ്ട് നിഷയുടെ വിവാഹമുറപ്പിച്ചിരിക്കുന്നു..!
ഇങ്ങിനെ ഒരു വാർത്ത കേൾക്കുന്ന ആർക്കും അതിലത്ര പുതുമ തോന്നണമെന്നില്ല.  കാരണം പ്രണയകഥകളിലെ ക്ളീഷേയാണല്ലോ പെൺകുട്ടിയുടെ വീട്ടിയിൽ വിവാഹാലോചന ആരംഭിക്കുകയോ, വിവാഹമുറപ്പിക്കുകയോ ചെയ്യുമ്പോഴുള്ള  പ്രതിസന്ധി.
കഥാനായകനും അത്തരമൊരു പ്രതിസന്ധിയിലാണ്.
 നിഷയെ ബാംഗ്ലൂരുകാരനായ ഒരു സോഫ്ട് വെയർ എഞ്ചിനീയറും കുടുംബാംഗങ്ങളും വന്ന് കണ്ട് ഇഷ്ടപ്പെട്ട് പോയിട്ടുണ്ട്. അടുത്ത ദിവസം അവളുടെ വീട്ടുകാർ ഇടുക്കിയിലെവിടെയോ ഉള്ള ചെറുക്കന്റെ വീട്ടിൽ വിവാഹം ഉറപ്പിക്കാൻ പോവുകയാണത്രെ! മാരക പ്രതിസന്ധി!

ഞങ്ങളുടെ  ചെറുക്കനാനെങ്കിൽ ഊണില്ല, ഉറക്കമില്ല,അന്ന്  തിയറ്റർ നിറഞ്ഞോടുന്ന '2 ഹരിഹർ നഗർ' എറണാകുളം ഷേണായ്‌സിൽ കൊണ്ട് കാണിച്ചിട്ട് ചിരിപോലുമില്ല. മരോട്ടിക്കാ തിന്ന കാക്കയേപ്പോലെ ഒരുമാതിരി തലമരവിച്ച അവസ്ഥ!കാര്യങ്ങൾ ഏറെക്കുറെ കൈവിട്ട് പോവുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

"എടാ, നിഷയ്ക്ക് നിന്നെ ഇഷ്ടമാണെന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞൂടെ? അപ്പോപ്പിന്നെ  അവരീ കല്യാണം ഉറപ്പിക്കില്ലല്ലോ.?" ന്യായമായ ഒരു സംശയം ശരത് അവനോട് ചോദിച്ചു.
"അത് പറ്റില്ലെടാ" അവൻ പ്രതിവചിച്ചു.
"അതെന്താ?"
"അവളുടെ അച്ഛന്  2  ഹാർട്ട് അറ്റാക്ക് കഴിഞ്ഞതാടാ" അവന്റെ സ്വരം വിറകൊണ്ടു.
ഒരുപക്ഷെ സ്വന്തം  അച്ഛനെക്കുറിച്ച് പോലും അവനിത്ര വികാരാധീനനായി സംസാരിച്ചിട്ടുണ്ടാവില്ല.
ഡും.....ഡും....ഡും  നിഷയുടെ ധർമ്മ സങ്കടത്തിന്റെ മാറ്റൊലി ഞങ്ങളുടെ ഹൃദയങ്ങളിലും വന്നലച്ചു.
അത്ര നേരം നിർവികാരനായി ഇരുന്ന വിനീഷ് വക ചോദ്യം അഖിലിനോട്  "ഇത്ര വല്യ പ്രശ്നമെന്താ ഇതില്? അവൾക്കാ പയ്യനെ ഇഷ്ടമായില്ലെന്ന് പറഞ്ഞാപ്പോരേ?"
ഞങ്ങളെല്ലാവരും ശബരിമല ഉണ്ണിയപ്പം കടിക്കുന്ന വീറോടെ അവനെ നോക്കി പല്ലുകടിച്ചു. 'ഒരാൾ ഇമോഷണലായി സംസാരിക്കുമ്പോഴാണോടാ പുല്ലേ ഇത്തരം നിസ്സാര ചോദ്യങ്ങൾ ചോദിക്കുന്നത്' എന്നാണ് അതിന്റെ അർത്ഥമെന്ന്  പെട്ടെന്ന് മനസിലായതോടെ അവൻ തുടർ ചോദ്യങ്ങളിൽ നിന്നും പിന്മാറി.

എന്താണൊരു മാർഗ്ഗം???

വിനീഷ്‌ഒഴികെ ബാക്കിയെല്ലാവരും മാറിമാറി തലപുകച്ചു. വിനീഷിന് അപ്പോഴും സ്വന്തം ചോദ്യത്തിലെ അപാകത മനസ്സിലായിട്ടില്ലായിരുന്നു.
 "നീ  വിളിച്ച് സംസാരിക്ക്. അവൾക്ക് അച്ഛനോട് പറയാനല്ലേ പേടിയുള്ളൂ, ചേച്ചിയും ചേട്ടനുമൊക്കെ(ചേച്ചിയുടെ ഭർത്താവ്) കൂട്ടുകാരെപ്പോലെയാണെന്നല്ലേ പറഞ്ഞത്? അവരോട് ഈ കല്യാണത്തിന് ഇഷ്ടമില്ലെന്ന് പറയാൻ പറയ്. അവർക്കത് നയപരമായി അച്ഛനോടും അമ്മയോടും സൂചിപ്പിക്കാൻ പറ്റില്ലേ? അറിഞ്ഞാൽ അവർ അവളുടെ ഇഷ്ടം മറികടന്ന് ഈ കല്യാണം ഉറപ്പിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ വൈകാതെ നീ അവളുടെ വീട്ടുകാരെ കണ്ട്  സംസാരിച്ച് കൺ വിൻസ് ചെയ്താൽ പോരേ?"  കൂട്ടുകാരെല്ലാം അതിബുദ്ധിമാന്മാരായതുകൊണ്ട് അവർക്കിടയിൽ ഒരു ബുദ്ധിജീവി ജാഡയിറക്കാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല.

വലിയൊരു പ്രശ്‍നം അതിജീവിച്ചതിന്റെ ആശ്വാസം അഖിലിന്റെ മുഖത്ത്. 'എനിക്കെന്താ ഈ ബുദ്ധി തോന്നാഞ്ഞതെന്ന' ഭാവം മറ്റു കൂട്ടുകാരിൽ.  എത്രപെട്ടെന്നാണ് ഞാനൊരു  പ്രതിവിധി കണ്ടെത്തിയതെന്ന അഹങ്കാരം എന്റെ മുഖത്ത്. എന്റെ നിർദ്ദേശം എല്ലാവർക്കും സ്വീകാര്യമായി ,വിനീഷൊഴികെ. കാരണം അവനപ്പോഴും തൊട്ടുമുമ്പ് ചോദിച്ച സ്വന്തം ചോദ്യത്തിലെ അപാകതയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു.
വൈകാതെ അഖില്‍ ഫോണെടുത്ത് അല്പം മാറിനിന്ന് നിഷയെ വിളിച്ചു. അപ്പുറത്ത് കരച്ചിലാവണം. പൂങ്കണ്ണീരില്‍ ചാലിച്ച ആശ്വാസവചനങ്ങള്‍ അഖിലില്‍ നിന്ന്‍  ധാരധാരയായി ഒഴുകി നോക്കിയ എക്സ്പ്രസ്സ് മ്യൂസ്സിക്കിന്റെ മൌത്ത് പീസിലൂടെ കടന്ന്‍ എറണാകുളം ജില്ലയിലെ മറ്റൊരിടത്തൊരു  ഫോണിന്‍റെ ഇയര്‍ പീസിലൂടെ നിഷയുടെ കാതിലെത്തി. അവളെ ആശ്വസിപ്പിക്കാന്‍ അവനുപയോഗിച്ച വാക്കുകളുടെ ആത്മാര്‍ത്ഥതയില്‍ സംപ്രീതനായി മുനിക്കല്‍ വാണരുളും ശ്രീമുരുകന്‍ എന്തെങ്കിലും വരം അവന് സ്പോട്ടില്‍ കൊടുത്തേക്കുമെന്ന് പോലും എനിക്കു തോന്നി. എന്തായാലും എന്റെ ഉപദേശത്തിനും ആ ഫോൺകോളിനും ശേഷം അഖിൽ ഏറെ ആശ്വാസവാനായി കാണപ്പെട്ടു.


ലൊക്കേഷൻ : ചെങ്ങമനാട് മഹാദേവർ ക്ഷേത്രം
കാലഘട്ടം : 2009 വിഷുദിനം.

ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി രാവിലെ അമ്പലത്തിൽ തൊഴുത്തിറങ്ങിയ നേരം അഖിലിന്റെ ഫോണിലേക്കൊരു കോൾ. അവനത് അറ്റന്റ് ചെയ്ത് കാതോട് ചേർത്തു. നിശബ്ദത.... ഏതാനും മൂളലുകൾ മാത്രം. അവന്റെ മുഖഭാവം കണ്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽപ്പോലും പെരുമ്പറ മുഴങ്ങാൻ തുടങ്ങി.
"എടാ, നിഷയാ വിളിച്ചത്. അവളെല്ലാം വീട്ടിൽ പറഞ്ഞു. അവർ ഒരിക്കലും സമ്മതിക്കില്ലെന്നാ പറയുന്നത്"
ഒരു പ്രതിവിധിക്കെന്നോണം അവൻ ഞങ്ങളെയെല്ലാവരേയും മാറി മാറി നോക്കി.
"അഖിലേ, നിഷ അവളുടെ ഭാഗം ക്ലിയറാക്കിക്കഴിഞ്ഞു. ഇനി നിന്റെ ഊഴമാണ്. നീ എത്രയും പെട്ടെന്ന് അവളുടെ ഫാമിലിയുമായി സംസാരിക്കണം. ഒറ്റക്കല്ല പറ്റുമെങ്കിൽ നിന്റെ അച്ഛനോടൊപ്പം തന്നെ. വേണമെങ്കിൽ ഞങ്ങളിലാരെങ്കിലും കൂടെവരാം." ഒരിക്കൽക്കൂടി എന്റെ  മത്സരാത്മക ബുദ്ധി കൂട്ടുകാർക്ക് മുന്നേ ഒരു പരിഹാരം നിർദ്ദേശിച്ചു. എല്ലാവരും ശിരസനക്കി ശരിവെച്ചു. അഖിൽ ധൈര്യംസംഭരിച്ച് മുന്നോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞ് നടയ്ക്കലേക്ക് നോക്കി പ്രാർത്ഥിച്ചു. ഈ വിവരം സ്വന്തം വീട്ടിൽ അവതരിപ്പിക്കുമ്പോഴുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളിൽ നിന്നുള്ള രക്ഷാർത്ഥം എന്തോ വഴിപാട് നേർന്നതാണെന്ന് നിശ്ചയം.

ലൊക്കേഷൻ : നിഷയുടെ വീട്
കാലഘട്ടം : വിഷുവിനടുത്ത ദിവസം 2009

"താനും എന്റെ മകളും തമ്മിൽ പരിചയമുണ്ട്, സൗഹൃദമുണ്ട് അതൊക്കെ ഞാൻ അംഗീകരിക്കുന്നു. അതിനപ്പുറം വിവാഹം കഴിക്കാനുള്ള അടുപ്പമോ താല്പര്യമോ ഒന്നുമില്ലെന്നാണ് എന്റെ മോളെന്നോട് പറഞ്ഞത്. അവളങ്ങിനെ പറയുമ്പോൾ പിന്നെ വേറൊന്നും നമുക്ക് ചർച്ച ചെയ്യാനില്ലല്ലോ"
നിഷയുടെ അച്ഛന്റെ വാക്കുകളിൽ അഖിൽ കാറ്റുപോയ ബലൂൺ പോലായി.
"മിസ്റ്റർ മുരളീകൃഷ്ണൻ, മകനെന്തോ പേക്കിനാവ് കണ്ടെന്നു വന്നുപറഞ്ഞപ്പോഴേക്കും നിങ്ങളിങ്ങനെ ചാടിത്തുള്ളി പുറപ്പെടണ്ടായിരുന്നു."
 അഖിൽ ആകെ വിവശനായി. "നിഷയെ  വിളിക്കാമോ, അവളിതൊക്കെ നേരിട്ട് എന്നോട് പറഞ്ഞാൽ ഞാൻ വിശ്വസിക്കാം" അവൻ വല്ലവിധേനെയും പറഞ്ഞൊപ്പിച്ചു.
"എൻ്റെ മകളെ എനിക്ക് വിശ്വാസമാണ്.  പറയുന്നതും വിശ്വാസമാണ്. അതങ്ങിനെ നിങ്ങളുടെ മുന്നിൽ നിർത്തി പറയിക്കേണ്ട ആവശ്യമൊന്നുമില്ല" രണ്ടുതവണ ഹൃദയാഘാതം വന്നിട്ടുള്ള ആ മനുഷ്യന്റെ വാക്കുകൾ കേട്ട് പാവം അഖിലിന്റെ ഹൃദയം നിന്ന് പോയേക്കുമെന്ന് എനിക്ക് തോന്നി.

മടക്കയാത്ര.

"സിനിമയിൽ കാണുന്നതൊന്നുമല്ല ജീവിതം. അത് നീ മനസ്സിലാക്കണം" 46 മിനുട്ട് 37 സെക്കന്റ് നീണ്ട ആ മടക്കയാത്രയിൽ അഖിലിന്റെ അച്ഛൻ ഇത്ര മാത്രമേ പറഞ്ഞുള്ളൂ.

ലൊക്കേഷൻ : ചെങ്ങമനാട് പുഴക്കടവ്
കാലഘട്ടം       :  2009 ഏപ്രിൽ; വിഷുവിന് രണ്ടു ദിവസത്തിനപ്പുറം.

"എനിക്ക് നിഷയുമായി ഒന്ന് സംസാരിക്കണം. അവളുടെ നിലപാട് എന്താണെന്ന് അവൾ തന്നെ നേരിട്ടെന്നോട് പറയണം. അത്രയും മതി." അഖിൽ നിർബന്ധം പറഞ്ഞു. നിഷയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.
നിഷയുടെ കൂട്ടുകാരികളിൽ ചിലരെ അവൻ വിളിച്ചു. അവന് ഫേവർ ചെയ്യും എന്ന് ഉറപ്പുള്ള ആർക്കും അവളെ ലൈനിൽ കിട്ടുന്നില്ല. അവളുമായി കോണ്ടാക്ടുള്ള ലക്ഷ്മിയാണെങ്കിൽ സഹായിക്കാൻ തയ്യാറുമല്ല.  അതിശക്തമായ റെസ്ട്രിക്ഷൻസ്... അവളിലേക്കെത്താൻ പിന്നെയെന്താണ് വഴി. ഞങ്ങൾ തല പുകച്ചു...

"അവളെ കെട്ടാൻ പോകുന്നവന്റെ ഡീറ്റെയിൽസ് വല്ലതും അറിയാമോ?" അവിനാഷിന്റെ ചോദ്യം. എന്തോ ഒന്ന് അവന്റെ തലയിൽ മിന്നിയിട്ടുണ്ട്.
"എന്തേ?" ഞാൻ തിരക്കി.
"ഈ കല്യാണാലോചന വന്നതുകൊണ്ടല്ലേ അവളുടെ വീട്ടുകാർക്ക് ഇത്ര മൂച്ച്. നമുക്ക് അവനെ എങ്ങിനെയെങ്കിലും കോണ്ടാക്ട് ചെയ്തു വിവരം പറയാം. മനുഷ്യപ്പറ്റുള്ളവനാണെങ്കിൽ  നിഷയുമായി സംസാരിക്കാൻ  അവൻ അഖിലിനെ  ഹെൽപ്പ് ചെയ്യാതിരിക്കില്ല." ശരിയാണെന്ന് എനിക്കും തോന്നി.
"അഖിൽ എന്ന് തന്നെയാണ് അവന്റെയും പേര്." അഖിൽ പറഞ്ഞു.
"ബെസ്റ്റ്‌" ഒരേ സമയം എല്ലാവരിലും നിന്നൊരു ആത്മഗതമുയർന്നു.
"ഇടുക്കിയിൽ അടിമാലി കഴിഞ്ഞെവിടെയോ ആണ് വീട്." അഖിലും, അവിനാഷും തമ്മിൽ ഒരു അശ്വമേധം ആരംഭിച്ചു.
"പഠിച്ചത് ?"
"ബി ടെക്ക്"
"എവിടെ?"
"മലപ്പുറത്തോ മറ്റോ"
"വയസ്സ് ?"
"29 "
"എങ്ങിനെയാ അവൾക്കീ കല്യാണാലോചന വന്നത്?"
"മാട്രിമോണി വഴി"
"ഏത് മാട്രിമോണി?"
"'.........മാട്രിമോണി"
"ഈ പറയുന്നവന്റെ ഫോട്ടോ നീ കണ്ടിട്ടുണ്ടോ"
"ഉവ്വ്. ആലോചന വന്ന സമയത്ത് അവൾ കാണിച്ചു തന്നിരുന്നു"
"ഉം ...എങ്കി വാ നമുക്കൊന്ന് നോക്കാം"

കട്ട് റ്റു

ലൊക്കേഷൻ : ഇന്റർനെറ്റ് കഫേ

രണ്ടുപേർക്ക് കഷ്ടിച്ചിരിക്കാവുന്ന കാബിനകത്ത് തിക്കിത്തിരഞ്ഞു ഞങ്ങൾ ഏഴുപേർ.
 '..........മാട്രിമോണി' സൈറ്റിൽ  ജാതി,പ്രായം,വിദ്യാഭ്യാസ യോഗ്യത,ജില്ല, എന്നീ ഫിൽറ്ററുകൾ  ഇട്ട് സേർച്ച് ചെയ്ത് അവിനാശ്; വില്ലനായ അഖിലിന്റെ പ്രൊഫൈൽ കണ്ടുപിടിച്ചു. അതുവഴി അവൻ  പഠിച്ച കോളേജ്, പ്രായം വെച്ച് കണക്കുകൂട്ടി ബിടെക്ക്  കംപ്ലീറ്റ് ചെയ്ത വർഷം. ആ കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബാച്ചിന്റെ ഓർക്കൂട്ടിലെ അലൂമിനി ഗ്രൂപ്പിൽ നിന്ന് പേഴ്‌സണൽ പ്രൊഫൈൽ വരെ മിനുട്ടുവെച്ച് തപ്പിയെടുത്തു.
 കഴിഞ്ഞ രണ്ടവസരങ്ങളിലും ബൗദ്ധിക നിർദ്ദേശങ്ങൾ നൽകി ഷൈൻ ചെയ്ത ഞാൻ അവിനാശിന്റെ പെർഫോമൻസിനു മുന്നിൽ അന്തം വിട്ട് കുന്തം  വിഴുങ്ങി നിന്നു.
"ഇനി നീ നിന്റെ ഓർക്കുട്ടിൽ നിന്ന് ഈ അഖിലിന് നിഷയുടെ ഫ്രണ്ടാണ്, അത്യാവശ്യമായൊന്ന് വിളിക്കണമെന്നും പറഞ്ഞു സ്ക്രാപ്പ് ചെയ്യണം. നിന്റെ ഫോൺ നമ്പറടക്കം. ഫിയാൻസിയുടെ ഫ്രണ്ടാണെന്ന് കേൾക്കുമ്പോൾ ആണാണെങ്കിൽ അവൻ വിളിക്കും." അതും  പറഞ്ഞു അവിനാശ് സ്ലോ മോഷനിൽ പഞ്ചസാര മേടിക്കാൻ പലചരക്ക് കടയിലേക്ക് പോയി.

ഒരാഴ്ചക്ക് ശേഷം.....

ആണാണെന്ന് ഞങ്ങൾ  വിചാരിച്ച ആ അഖിൽ ഞങ്ങളുടെ അഖിലിനെ വിളിച്ചില്ല. ആവശ്യാക്കാരന് ഔചിത്യമില്ല എന്നാണല്ലോ. അബ്ദുള്ള മലയുടെ അടുത്ത് ചെന്നില്ലെങ്കിൽ മല അബ്ദുള്ളയുടെ അടുത്തേക്ക്. വരൻ അഖിലിന്റെ ഫോൺ നമ്പർ തപ്പിയെടുക്കാനുള്ള തീവ്ര യത്നം അതോടെ ആരംഭിച്ചു. വിശാലാണ് ഇത്തവണ മാർഗ്ഗം നിർദ്ദേശിച്ചത്.  വല്യ കുടുംബക്കാരൊക്കെയായതുകൊണ്ട് ആ പയ്യന്റെ  വീട്ടിൽ ലാൻറ് ഫോൺ കാണാതിരിക്കില്ല. എറണാകുളം  ടെലഫോൺ ഡയറക്ടറിയിൽ അവന്റെ ഏരിയയിലെ ഫോൺ നമ്പറുകളുണ്ട്. അവന്റെ പേര് അഖിൽ പി കെ.. അവന്റെ അച്ഛന്റെ പേരിലായിരിക്കണം കണക്ഷൻ. അപ്പോൾ 'പി' എന്ന ലെറ്ററിൽ വീട്ടുപേര് തുടങ്ങുന്ന, 'കെ' യിൽ തുടങ്ങുന്ന പേരുള്ള ആളായിരിക്കണം അച്ഛൻ. പത്തോളം നമ്പറുകൾ മാച്ചിങ്ങായി കിട്ടി. 'അതിലൊന്നിലവൾ തന്റെ വരനുണ്ടതേത്??? ഈ നരകത്തിൽ നിന്നൊന്ന് കരകേറ്റ്...' എന്ന സമ്മർ ഇൻ ബത്ലഹേമിലെ പ്രാർത്ഥനയോടൊപ്പം ഞങ്ങൾ വിളി തുടങ്ങി. കൃത്യം മൂന്നമത്തെ കോൾ പോയത് ഞങ്ങൾ തേടുന്ന അഖിലിന്റെ വീട്ടിലേക്കായിരുന്നു. ബിടെക്കിന് കൂടെ പഠിച്ച ഫ്രണ്ടാണെന്നും സ്വന്തം കല്യാണം ക്ഷണിക്കാനാണെന്നും പറഞ്ഞ്   അഖിലിന്റെ ബാംഗ്ലൂർ മൊബൈൽ  നമ്പർ സംഘടിപ്പിച്ചു.

അടുത്ത നീക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള  ഞങ്ങളുടെ  ചർച്ചവട്ടത്തിനിടക്ക്  നിഷയുടെ കൂട്ടുകാരിയായ ദിവ്യ  എന്ന പെൺകുട്ടി അഖിലിനെ വിളിച്ചു.
"അഖിലേട്ടാ, നിഷ ഞങ്ങളാരും വിചാരിച്ചപോലെയല്ല. കഴിഞ്ഞ 3 വർഷം അവൾ അഖിലേട്ടനെപ്പറ്റി പറഞ്ഞിരുന്ന പോലെയാ അവളിപ്പോ കെട്ടാൻപോകുന്ന അഖിലിനെ പറ്റി സംസാരിക്കുന്നത്. ചേട്ടൻ സ്ക്രാപ്പ് ചെയ്തതിനെപ്പറ്റി ആ ചെറുക്കൻ നിഷയോട് ചോദിച്ചു.  അവൾ നല്ലതൊന്നുമല്ല അവനോട് ചേട്ടനെപ്പറ്റി പറഞ്ഞിട്ടുള്ളത്. എന്തുവന്നാലും അവളെ കെട്ടിക്കോളാമെന്ന് അവൻ അവൾക്ക് വാക്കും  കൊടുത്തു. ചേട്ടനോട് ഇങ്ങനൊക്കെ ചെയ്തതെന്തിനാന്ന്  ചോദിച്ചതിന്റെ പേരിൽ അവൾ ഇപ്പൊ എന്നോടും, സുരേഖയോടും  മിണ്ടുന്നില്ല!"
ലൗഡ് സ്പീക്കറിൽ നിന്നും കരച്ചിലിന്റെ വക്കോളമെത്തിയ ആ കുട്ടിയുടെ സ്വരം കേട്ട് ഞങ്ങൾ  തരിച്ചിരുന്നു....

കൂട്ടത്തിലുണ്ടായിരുന്ന  അപ്പുക്കുട്ടന്റെ വായിൽ നിന്ന് പിന്നെ കൊടുങ്ങല്ലൂർ ഭരണി തോൽക്കുന്ന തെറിയഭിഷേകമായിരുന്നു. അവളുടെ ഈ കല്യാണം മുടക്കിയില്ലെങ്കിൽ ആണാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല എന്ന് പറഞ്ഞു ഞങ്ങളെല്ലാവരും അഖിലിനെ മൂച്ച് കയറ്റി.
കൂട്ടത്തിൽ ഒരാൾ മാത്രം മാറിനിന്ന് ചിരിക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല നമ്മുടെ വിനീഷ് തന്നെ. നിഷയെന്തു കൊണ്ടാണ് തന്നെ  കാണാൻ വന്ന ചെറുക്കനെ ഇഷ്ടമായില്ല എന്ന് പറയാതിരുന്നതെന്ന് അപ്പോൾ മാത്രമാണ് അതിബുദ്ധിമാന്മാരായി ഭാവിച്ചിരുന്ന ഞങ്ങൾക്ക് മനസ്സിലായത്.
അപ്പുക്കുട്ടൻ തന്റെ കലി  മുഴുവൻ തീർത്തത് നിഷയുടെ സ്ക്രാപ്പിൽ മെസ്സേജ് ചെയ്താണ്. "ഒരു അഖിലിനെ മൂഞ്ചിച്ചിട്ട് ഇപ്പൊ നീ അടുത്ത അഖിലിനെ പിടിച്ചേക്കുവാണല്ലേടീ" എന്നായിരുന്നു ആ സ്ക്രാപ്പ്. 'എന്നെ ചതിച്ചതിന് നീ അനുഭവിക്കും' എന്ന് അഖിലും കുറിച്ചു.

വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്നാണല്ലോ. നിഷയ്ക്ക് നന്നായി മുറിവേൽക്കുകയും ചെയ്തു. പുതിയ മൊബൈൽ  നമ്പറിൽ നിന്ന് അവൾ അഖിലിനെ വിളിച്ചു. സ്വരം ഭീഷണിയുടേതായിരുന്നു. ഇനി അവളെ വിളിക്കുകയോ, സ്ക്രാപ്പ് ചെയ്യുകയോ ചെയ്‌താൽ പോലീസ് കംപ്ലയിന്റ് ചെയ്യുമത്രെ! വിവാഹം കഴിക്കാൻ പോകുന്ന അഖിലിന്റെ എല്ലാ സപ്പോർട്ടും അവൾക്കുണ്ടെന്ന് കൂടി അവൾ പറഞ്ഞറിഞ്ഞപ്പോൾ ഞങ്ങൾ മൂക്കത്ത് വിരൽ വെച്ചു!
അവിനാശ് തപ്പിയെടുത്ത് കൊടുത്ത നമ്പറിൽ വിളിച്ച് ആ മഹാനുഭാവനോട് 'നീ ആണാണോടാ' എന്നൊന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ പാവം അഖിലിനെ ഓർത്ത് വേണ്ടെന്ന് വച്ചു. എന്തായാലും മറ്റു പ്രശ്നങ്ങളൊന്നും വേണ്ടല്ലോ എന്ന് കരുതി ഞങ്ങൾ ഇരുവരുടെയും സ്ക്രാപ്പ് അവളുടെ പേജിൽ നിന്നും ഡിലിറ്റ് ചെയ്യിച്ചു.

തുടർന്നുള്ള ഒരുമാസം അഖിലിനെ ആശ്വസിപ്പിക്കലായിരുന്നു ഞങ്ങളുടെ മുഖ്യ തൊഴിൽ.  ഞങ്ങൾ ആറുപേർ മാറിമാറി അവനു  നൽകിയ മോട്ടിവേഷൻ സൂക്തങ്ങൾ എഴുതി  സൂക്ഷിച്ചിരുന്നെങ്കിൽ പിൽക്കാലത്ത് വലിയ പ്രബന്ധമോ, ഗ്രന്ഥമോ ഒക്കെയായി പ്രസിദ്ധീകരിക്കാമായിരുന്നു.



ലൊക്കേഷൻ : എറണാകുളം മറൈൻ ഡ്രൈവ്,
കാലഘട്ടം : 2009  മെയ്, അവസാന വാരം .

വലിയൊരു തകർച്ചയിൽ നിന്ന് അഖിൽ സാവകാശം കരകയറി വരുന്ന സമയം. ഞാനും അവനും കൂടി  മഹാരാജാസിന്റെയും, സെയിന്റ് തെരേസാസിന്റെയും പടികടന്നു ബ്രോഡ് വേയിലൂടെ  ചുറ്റിത്തിരിഞ്ഞു പെൻറ മേനകയിൽ ഷോപ്പിങ്ങും കഴിഞ്ഞു മറൈൻ ഡ്രൈവിൽ നാലുചാല് നടന്നപ്പോഴേക്കും ലോകത്ത് ഒരു നിഷ മാത്രമല്ല  പെണ്ണായിട്ടുള്ളതെന്ന്  കൂടെക്കൂടെ ഞങ്ങൾ കൂട്ടുകാർ പറയുന്നത് സത്യമാണെന്ന് അവന്  തീർത്തും ബോധ്യമായിക്കഴിഞ്ഞിരുന്നു.  എൻ്റെ വായിൽ നിന്നും നല്ല 'നിസരിഗമ' കേൾക്കേണ്ടന്ന് വെച്ചാവും, അത്രയും നേരം അവൻ നിഷ എന്ന വാക്ക് ഉച്ചരിച്ചിട്ടില്ലായിരുന്നു. എന്നാൽ മഴവിൽ പാലത്തിൽ കാറ്റ് കൊണ്ട് നിൽക്കുമ്പോൾ അവനൊരു കോൾ വന്നു. കോമൺ  ഫ്രണ്ടായ ലക്ഷ്മിയുടെ.  ഈ വിഷയത്തിൽ  നിഷക്ക് നിർലോഭമായ പിന്തുണ നിന്നിരുന്ന ലക്ഷ്മിയുടെ കോൾ അവൻ എനിക്കുകൂടി കേൾക്കാൻ ലൗഡ് സ്പീക്കറിലിട്ടു.
"ഹലോ ലക്ഷ്മി"
"അഖിലേ , നിനക്കിപ്പോ സന്തോഷമായോ?"
"എന്താ ലക്ഷ്മീ?"
"നിഷയുടെ വിവാഹം മുടങ്ങി"
അഖിലും ഞാനും ഒരുപോലെ ഞെട്ടി.
"അഖിലേ, ഇതിനുവേണ്ടിയല്ലേ നീ കളിച്ചുകൊണ്ടിരുന്നത്?"
"ലക്ഷ്മീ, ഞാൻ എന്ത് ചെയ്തൂന്ന്?"
"നീയെന്തിനാ ആ പയ്യന് മെസ്സേജോക്കെ അയക്കാൻ പോയത്?"
"നിഷയെ കോണ്ടാക്ട് ചെയ്യാൻ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു? നീയെന്നെ സഹായിച്ചോ.ഇല്ലല്ലോ?"
"അതൊന്നും ഒരു ന്യായമല്ല. വിവാഹമുറപ്പിച്ച പയ്യനെയാണോ സഹായത്തിന് വിളിക്കുന്നത്"
"വിവാഹമുറപ്പിച്ച പയ്യൻ എന്തുവന്നാലും കെട്ടിക്കോളാമെന്ന് അവൾക്ക് വാക്കുകൊടുത്തിരുന്നതാണല്ലോ. എന്നിട്ടിപ്പോ എന്തുപറ്റി?"
"മനസ്സമാധാനമില്ലാഞ്ഞിട്ട് അവൻ നിന്റെ കാര്യമെല്ലാം അവന്റെ അച്ഛനോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ അവന്റെ വീട്ടിലാർക്കും ഈ ബന്ധത്തിന് സമ്മതമില്ല. ചെറുക്കന്റെ അച്ഛൻ നിഷയുടെ അച്ഛനെ വിളിച്ച് ഈ കല്യാണത്തിൽ നിന്ന് ഒഴിയുകയാണെന്ന്  പറഞ്ഞു; കുറച്ച് മുമ്പ്. എന്തായാലും അവളുടെ വീട്ടുകാർ നാണം കെട്ടപ്പോ നിനക്ക് സമാധാനമായല്ലോ"
"നാണക്കേട് എനിക്കും ഉണ്ടായിട്ടുണ്ട് ലക്ഷ്മീ, നിനക്ക് അറിയാത്തതൊന്നുമല്ലല്ലോ"
"എന്നാലും, നീയും കൂട്ടുകാരും കൂടി ആളുടെ സ്ക്രാപ്പിൽ തോന്ന്യാസമൊന്നും എഴുതണ്ടായിരുന്നു"
"തോന്ന്യാസോ, അവൾ കാണിച്ച വിശ്വാസവഞ്ചനക്ക് ഞാൻ അത്രയെങ്കിലും ചെയ്യണ്ടായിരുന്നോ?"
"അവളാണെന്നെ വിളിച്ച് വിവരം പറഞ്ഞത്. കരച്ചിലായിരുന്നു. നിനക്ക് സന്തോഷമായില്ലെന്ന് ചോദിക്കാൻ പറഞ്ഞു"
"ഉവ്വോ.... വെറും ഒരുമാസത്തെ പരിചയമുള്ള ആ പയ്യൻ വേണ്ടന്ന് പറഞ്ഞപ്പോ അവൾ കരഞ്ഞു അല്ലേ, ഒരുമാസം മുമ്പ് ഇതേ അവസ്ഥ എനിക്ക് വന്നപ്പോ ഞാൻ ചിരിക്കുകയായിരുന്നില്ല എന്നൊന്ന് പറഞ്ഞേക്ക് കൂട്ടുകാരിയോട്"
"നീയാണിതിന്റെ പിന്നിലെന്ന് തോന്നിയതുകൊണ്ടാ ഞാൻ വിളിച്ചത്"
"അത് നിന്റെം അവളുടെയുമൊക്കെ തോന്നൽ മാത്രമാണ് ലക്ഷ്മീ. എനിക്ക് അവളുടെ കല്യാണം മുടക്കാനായിരുന്നെങ്കിൽ ഒരുമാസമൊക്കെ കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. രണ്ടേരണ്ട് ഫോൺകോളിന്റെ ചിലവിൽ അത് നടന്നേനെ. പറ്റുമെങ്കിൽ വിശ്വസിക്കാം നിനക്കും നിന്റെ കൂട്ടുകാരിക്കും. ഞാൻ കുറച്ച് തിരക്കിലാണ്"
അവൻ കോൾ കട്ട് ചെയ്തു.

ഞാൻ അഖിലിനെ സൂക്ഷിച്ചുനോക്കി. ദൈവമേ ഇത്രനാളും  സെന്റിയടിച്ച് നടന്നിരുന്ന അഖിൽ തന്നെയാണോ ഇത്..?
കുറച്ചുനേരം ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത പരന്നു.
പരസ്പരം നോക്കി നിൽക്കേ ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു. അത് പതുക്കെ പതുക്കെ ഒരു പൊട്ടിച്ചിരിയായി.....
"ദാ, ഈ നിമിഷം വരെ ഒരു ദൈവവും എൻ്റെ മനസ്സ് കണ്ടിട്ടില്ലെന്നാ ഞാൻ കരുതിയത്. അത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. അറ്റ്ലീസ്റ്റ് മുരുകനെങ്കിലും എന്നെ നന്നായി കണ്ടിട്ടുമുണ്ട്. മറുപണി കൊടുത്തിട്ടുമുണ്ട്. ഒന്നുമില്ലെങ്കിലും മൂപ്പരുടെ പേരിന്റെ പര്യായമാണല്ലോ അവളുടെ അച്ഛന്റെ പേര്"
 അവൻ ചിരിച്ചുകൊണ്ട്  കായലിലേക്ക് കണ്ണുനട്ടു. എല്ലാ സംഭവങ്ങളുടെയും മൂക സാക്ഷിയായ സൂര്യൻ  ദൂരെ അറബിക്കടലിലൊളിച്ചു......

Sunday, July 23, 2017

എന്റെ തിരക്കഥാനുഭവങ്ങൾ പാർട്ട് 3

       


എഴുതിയതെല്ലാം വെട്ടിത്തിരുത്തുന്നതിൽ ഒരു ഉപേക്ഷയും  വരുത്തേണ്ടതില്ല. 80 തവണയോളം വെട്ടിത്തിരുത്തിയ സ്ക്രിപ്ട് ഉപയോഗിച്ചാണ് 3 ഇഡിയറ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമ രാജ്‌കുമാർ ഹിറാനി പൂർത്തിയാക്കിയത്. ഒരു വർഷമൊക്കെയെടുത്തതാണ് റാഫി-മെക്കാർട്ടിൻ തങ്ങളുടെ പല  സിനിമകളുടെയും തിരക്കഥ പൂർത്തിയാക്കിയിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ട്. തിരക്കിട്ടെഴുതിത്തീർത്ത് ഷൂട്ട് ചെയ്ത്  വൻ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് അവരുടെ ' സത്യം ശിവം സുന്ദരം' തിരക്കഥയിൽ കൂടുതൽ സമയം ചിലവഴിച്ചാൽ അതിൻ്റെ മേന്മ ആ സിനിമക്ക് തന്നെയാണ്.

രണ്ടുമൂന്നാവർത്തി വെട്ടിത്തിരുത്തലുകൾ വരുത്തിയ ഡ്രാഫ്ട്  വെച്ച് ഡയലോഗുകൾ എഴുതിത്തുടങ്ങാം. പരത്തിയെഴുതുന്നതിലും മേന്മ കാര്യമാത്ര പ്രസക്തമായി വസ്തുതകൾ അവതരിപ്പിക്കുന്നതിലാണ്. കഥാപാത്രത്തെക്കുറിച്ചുള്ള നോട്ടുകൾ കുറിച്ച് വെക്കുന്നതിന്റെ പ്രയോജനം കൂടുതലും ഡയലോഗുകൾ എഴുതുന്ന സമയത്ത് ലഭിക്കും. അവരുടെ ജീവിത സാഹചര്യങ്ങളും, കഥ നടക്കുന്ന പശ്ചാത്തലവുമൊക്കെയനുസരിച്ച്  കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷാ ശൈലി ക്രമീകരിക്കുക. മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന ഒരാളും, ബാങ്കിൽ ജോലി ചെയ്യുന്ന ഒരാളും സംസാരിക്കുന്നത് ഒരേ വിധമാവാൻ തരമില്ലല്ലോ. എന്നാൽ പച്ചക്കറി വിൽപ്പനക്കാരൻ വിദ്യാസമ്പന്നനായ ഒരാളെങ്കിൽ തീർച്ചയായും അതിൻ്റെ വ്യത്യാസം അയാളുടെ സംസാരത്തിലും പ്രതിഫലിക്കാതിരിക്കില്ല. അതി സങ്കീർണ്ണമായ സാഹിത്യമൊന്നും ഡയലോഗുകളിൽ ചേർക്കേണ്ടതില്ല.

"ആകാശത്തിനു ചുവട്ടിൽ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്കാവശ്യം വരില്ല. തകർക്കാനെന്തും എളുപ്പമാണ് കെട്ടിയുയർത്താനാണ് പാട്. ഒന്നും തകർക്കാനെന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്ത്ന്ന് പൊളിക്കാൻ തുടങ്ങിയാൽ ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെയുള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത് അവരവരുടെ കുഴികുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴകടന്ന്  കണിമംഗലത്തേക്ക് വരണമെന്നില്ല. മനസ്സിലായെങ്കിൽ പോകാം"

നിത്യ ജീവിതത്തിൽ നമ്മൾ ആരും ഇത്തരത്തിലൊരു നെടുങ്കൻ ഡയലോഗ് ശത്രുവിനോട് പറയാൻ സാധ്യതയില്ല. പറഞ്ഞു തീരും മുൻപ് കേൾക്കുന്നയാൾ സ്ഥലം വിട്ടിട്ടുണ്ടാകും. അല്ലെങ്കിൽ നമുക്കിട്ട് ഒന്ന് പൊട്ടിച്ചിട്ടുണ്ടാവും. റിയലിസ്റ്റിക്കായ ഒരു കഥപറച്ചിലാണ് നമ്മൾ ഉദ്ദേശിക്കുന്നതെങ്കിൽ ഇക്കാര്യം മനസ്സിൽ വെക്കുന്നത് നല്ലതാണ്. മറിച്ച് ഹീറോയിസത്തിനൊക്കെ സ്‌പേസുള്ള കഥപറച്ചിലാണെങ്കിൽ ഈ വിധം ഡയലോഗുകൾ എഴുതുന്നതിൽ തെറ്റേതുമില്ല.
അടിയൊഴുക്കുകൾ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം നായികാ കഥാപാത്രത്തെ മുഖത്തുനോക്കി പച്ചത്തെറി വിളിക്കുന്നുണ്ട്. മമ്മൂട്ടിയെക്കൊണ്ട് നായികയെ തെറി വിളിപ്പിച്ചത് ശരിയായില്ല എന്ന് പറഞ്ഞു തിരക്കഥാകൃത്തായ  എംടിക്ക് സിനിമ റിലീസായത്തിനു ശേഷം കത്തുകൾ ലഭിച്ചിരുന്നു. അനാഥനും, നിരക്ഷരനുമായ ഒരു ചേരി നിവാസി തന്നെ പറ്റിച്ച കാമുകിയെ സഭ്യമായ വിധത്തിൽ സംബോധന ചെയ്യാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം  മറുപടിയെഴുതിയത്.

ഡയലോഗുകൾ കൂടി എഴുതി തീർത്താൽ നമ്മുടെ സ്ക്രിപ്ട് ഏകദേശം പൂർത്തിയായി. പിന്നീട് അവശേഷിക്കുന്നത് തിരുത്തലുകൾ മാത്രമാണ്. ചിലപ്പോൾ രണ്ടുവരി ഡയലോഗുകളിലൂടെ ചില സീനുകൾ തന്നെ നമുക്ക് ഒഴിവാക്കാനാവും. 'ചിത്രം' തന്നെ ഒരിക്കൽക്കൂടി ഉദാഹരണമാക്കാം. കയ്യബദ്ധത്താൽ ഭാര്യ കൊല്ലപ്പെടുന്നതോടെ അവളുടെ മരണത്തിന്റെ ഉത്തരവാദിത്തം വിഷ്ണു സ്വയം ഏറ്റെടുക്കുകയാണ്. കേസ് കോടതിയിൽ നേരിടുന്നതോ ശിക്ഷ ലഭിച്ച് ജയിലിൽ പോകുന്നതോ ഒടുവിൽ ജയിൽ ചാടുന്നതോ വിഷ്വൽസിലൂടെ നമ്മെ കാണിക്കുന്നില്ല. പകരം അതെല്ലാം സോമൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗുകളിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. 'ഒരു ജയിൽപ്പുള്ളിയെന്നതിൽ കവിഞ്ഞ് സ്വാതന്ത്ര്യം ഞാൻ നിനക്കുതന്നു' എന്ന ഒരൊറ്റ വാചകത്തിലൂടെ വിഷ്ണു എങ്ങിനെ ജയിൽ ചാടി എന്നതിന്റെ വ്യക്തമായ സൂചന നമുക്ക് കിട്ടുന്നുണ്ട്. ഇനി വിഷ്ണുവിന് എന്തുകൊണ്ട് അദ്ദേഹം പ്രത്യേക പരിഗണന കൊടുത്തുവെന്നതിന് സാധൂകരണം കൂടിയാണ് 'ഈറൻ മേഘം' എന്ന് തുടങ്ങുന്ന ഗാനത്തിന് തൊട്ടുമുൻപുള്ള സീൻ.
ഇത്തരത്തിലുള്ള ചെറിയ ചെറിയ ഡീറ്റയിലിങ്ങുകൾ കഥയുടെ ആസ്വാദ്യതയെ സഹായിക്കുമെന്നതിൽ തർക്കമില്ല.

പൂർത്തിയായിക്കഴിഞ്ഞാൽ വിഷ്വൽസും ഡയലോഗ്സും സ്പ്ലിറ്റ് ചെയ്ത് എഴുതാം. അതായത് ഒരു പേപ്പർ എടുത്ത് അത് രണ്ടായി പകുത്ത് അതിന്റെ ഇടതുവശത്ത് സീനിന്റെ വിഷ്വലുകളും വലതുഭാഗത്ത് ഡയോഗും, ബിജിഎം അടക്കമുള്ള ശബ്ദസൂചികകളും എഴുതുന്നരീതി. ശരിക്കുമുള്ള ഒരു സ്ക്രിപ്റ്റിന്റെ ഫോർമാറ്റിതാണ്.

തിരക്കഥയെഴുതുവാനുള്ള ഒരുപാട് മാർഗ്ഗങ്ങളിൽ ഒന്നു മാത്രമാണ് ഞാൻ ഇതുവരെ വിശദീകരിച്ചത്. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി കഥയും കഥാപാത്രങ്ങളേയും മലയാളികൾക്ക് സമ്മാനിച്ച മണ്മറഞ്ഞ കഥാകാരൻ ലോഹിതദാസ് തിരക്കഥക്കൊപ്പം തന്നെ സംഭാഷണവും എഴുതുമായിരുന്നു. അതായത് തിരക്കഥക്കൊപ്പം തന്നെ സ്ക്രിപ്റ്റും പൂർത്തിയാവും. തമിഴ് സംവിധായകനായ ഷങ്കർ തന്റെ ആദ്യകാല സിനിമകൾക്ക് വേണ്ടി  കഥയും തിരക്കഥയും പൂർത്തിയാക്കി ഡയലോഗുകൾ വിഖ്യാത സാഹിത്യകാരൻ സുജാതയെക്കൊണ്ടാണ് എഴുതിച്ചിരുന്നത്.

വ്യക്തമായ ക്ലൈമാക്സ് കയ്യിലുണ്ടെങ്കിൽ തിരക്കഥയെഴുത്തിൽ റിവേഴ്സ് ഓർഡർ പരീക്ഷിച്ചു നോക്കാവുന്നതാണ്. ആദ്യം ക്ലൈമാസ്. പിന്നീട് ക്ലൈമാക്സിലേക്കെത്തുന്നതിന് മുൻപുള്ള സീൻ. പിന്നെ അതിനു മുൻപത്തെ... അങ്ങിനെ ആദ്യ സീൻ വരെ. വിശദമായി എഴുതണ്ട, ആദ്യം സിറ്റുവേഷൻസ് മാത്രം. പിന്നീട്  എഴുതിയത് തൃപ്തികരമാണെങ്കിൽ കൃത്യമായ ഓർഡറിൽ ഡേ/നൈറ്റ് , പശ്ചാത്തല വിവരണം, ക്യാരക്ടർ ഡീറ്റയിലിങ്, ഡയലോഗ്സ്, എന്നിവ ആഡ് ചെയ്യാം. പിന്നീട് വിഷ്വൽസും, ശബ്ദവും ഡിവൈഡ് ചെയ്ത് എഴുതാം. എഴുതി പൂർത്തിയായാൽ പലയാവർത്തി വായിച്ച് വേണ്ട തിരുത്തലുകൾ നടത്തുക. ഇത്തരത്തിൽ മൂന്നോ നാലോ ഡ്രാഫ്റ്റ് തയ്യാറാക്കുക. റിവേഴ്സ് ഓർഡറിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ അനാവശ്യ രംഗങ്ങൾ ഉണ്ടാവില്ല എന്നതുതന്നെയാണ്.

കഥ കണ്ടെത്തുന്നതു മുതൽ പൂർത്തിയാക്കുന്നതുവരെയുള്ള ഒരുവിധം കാര്യങ്ങളൊക്കെ ഇതിനോടകം പറഞ്ഞിട്ടുണ്ടെന്നുകരുതുന്നു. തിരക്കഥയെഴുതാൻ ഉദ്ദേശിക്കുന്നവർക്കുള്ള ചില നുറുങ്ങ് അറിവുകളും കൂടി കുറിക്കുന്നു.

1,ധാരാളം വായിക്കുക.
2, എഴുത്തുകാരൻ നല്ലൊരു കേൾവിക്കാരൻ കൂടിയാവുക. നമ്മുടെ ചുറ്റിലുമുള്ളവരുടെ അനുഭവങ്ങളും ജീവിതവുമൊക്കെ അറിയാൻ ശ്രമിക്കുക. നമുക്ക് വിഷയമാക്കാവുന്ന കഥയോ കഥാപാത്രവുമൊക്കെ നമുക്കീവിധം വീണുകിട്ടാം.
3, നേരിട്ട് തിരക്കഥ എഴുതിത്തുടങ്ങുന്നതിന് മുൻപ് ചെറിയ കഥകളൊക്കെ എഴുതാൻ ശ്രമിക്കുക.
4, അഞ്ചോ പത്തോ മിനുട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിംസ് എഴുതാൻ ശ്രമിക്കുക. വല്യ വിഷയമൊക്കെ കൈകാര്യം ചെയ്യണമെന്നൊന്നുമില്ല. ചെറിയ ഇത്തരം സംരംഭങ്ങൾ ചിത്രീകരിച്ച് കാണുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം കുറച്ചൊന്നുമാവില്ല.
5 ഷോർട്ട് ഫിലിം ചെയ്യുമ്പോൾ കൂട്ടുകാരെ നിർബന്ധിച്ച് കൂടെ കൂട്ടാതിരിക്കുന്നതാവും നല്ലത്. കാരണം ആദ്യത്തെ ആവേശം തീർന്നാൽ പിന്നെ അവരുടെ പൊടിപോലും കാണില്ല. പിന്നെ അത് പൂർത്തിയാക്കാൻ നമ്മൾ പെടാപ്പാട് പെടേണ്ടിവരും. അതുകൊണ്ട് താല്പര്യമുള്ള ആളുകളെ കണ്ടെത്തി ഒറ്റ സ്ട്രെച്ചിൽ ഷൂട്ടിങ്ങ് തീർക്കുന്നതാണ് ബുദ്ധി. താല്പര്യവും,ആവേശവുമുള്ളവരുമായി ഉണ്ടാക്കുന്ന ബന്ധങ്ങൾ നിലനിൽക്കുകയും ചെയ്യും.
6, പ്രശസ്തരും തിരക്കുള്ളവരുമായ
 സംവിധായകനോ, ആർട്ടിസ്റ്റോ, നിർമ്മാതാവോ ഒരു പുതുമുഖ എഴുത്തുകാരന്റെ കഥ കേൾക്കാൻ മണിക്കൂറുകൾ ചിലവഴിക്കുമെന്ന് കരുതരുത്. അഞ്ചോ പത്തോ മിനുട്ട്കൊണ്ട് നമ്മുടെ കഥയുടെ സംക്ഷിപ്ത രൂപം കേൾക്കാനാവും അവർ താല്പര്യപ്പെടുക. അങ്ങിനെയുള്ള ഘട്ടത്തിലാണ് ഞാൻ ആദ്യ ഭാഗത്ത് പറഞ്ഞ 'വൗ ഫാക്ടർ/ ഹുക്ക് പോയിന്റിന്റെ' പ്രസക്തി. വൗ ഫാക്ടർ ഈ അഞ്ചോ പത്തോ മിനുട്ടിനുള്ളിൽ പറഞ്ഞു ഫലിപ്പിക്കാൻ സാധിച്ചാൽ പിന്നീട് ഇതിന്റെ ഡീറ്റയിൽഡ് സ്ക്രിപ്റ്റ് കേൾക്കാൻ അവർ തയ്യാറായേക്കും. 'പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ പഠിക്കുവാനെത്തുന്ന തല്ലുകൊള്ളിയായ ആൺകുട്ടി' ചോക്ലേറ്റ് എന്ന സിനിമക്ക് ആധാരമായ വൗ ഫാക്ടർ ഇതായിരുന്നുവെന്ന് സച്ചി-സേതു പിന്നീട് പറഞ്ഞിട്ടുണ്ട്.
7,നമ്മുടെ കയ്യിലുള്ളതിൽ ഏറ്റവും കോൺഫിഡന്റുള്ള കഥ മാത്രം സ്ക്രിപ്റ്റ് ചെയ്യുക. ബാക്കിയുള്ളതെല്ലാം സീൻ ഓർഡറിൽ ഒതുക്കി നിർത്തുന്നതാണ് നല്ലത്.എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് സംവിധായകന്റെ നിർദ്ദേശപ്രകാരം മാറ്റിയെഴുതുന്നതിലുമെളുപ്പം അതിന്റെ സീൻ ഓർഡർ തയ്യാറാക്കി വെച്ച് സംവിധായകനുമായി കൂടിയാലോചിച്ച് തിരക്കഥ രൂപപ്പെടുത്തുന്നതായിരിക്കും.
8, ഒരിക്കലും നാം എഴുതിയത് തിരുത്താനോ മാറ്റാനോ ഒരു സംവിധായകൻ നിർദ്ദേശിച്ചാൽ അതിൽ ഉപേക്ഷ വിചാരിക്കരുത്. കാരണം‌ സിനിമ എന്നത് സംവിധായകന്റെ കലയാണ്. എഴുത്തുകാരന്റെ കാഴ്ചപ്പാടിനുമാത്രമല്ല അവിടെ പ്രസക്തി. താൻ എഴുതിയതിൽ നിന്നും ഒരു വരിപോലും തിരുത്താതെ സിനിമയായി കാണാനുള്ള ഭാഗ്യം ലഭിച്ച തിരക്കഥാകൃത്ത് ഒരുപക്ഷേ എം ടി വാസുദേവൻ നായർ മാത്രമാവും എന്ന് മനസ്സിലാക്കുക.

ഇനി ലേഖകനെക്കുറിച്ച്,
എട്ടോളം ലഘു നാടകങ്ങളും, പുറത്തിറങ്ങിയതും ഇറങ്ങാത്തതും  അണിയറയിൽ ഒരുങ്ങുന്നതുമായ പത്തോളം ഷോർട്ട് ഫിലിമുകൾക്ക് കഥയും തിരക്കഥയുമൊരുക്കിയതിന്റെ പരിചയമാണ് കൈമുതൽ.

പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റായ സുഹൃത്തിനു വേണ്ടി ഏഴുവർഷം മുൻപ് ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കിയെങ്കിലും ചില‌സാങ്കേതിക കാരണങ്ങളാൽ‌ ആ പ്രൊജക്ട് നടന്നില്ല. മറ്റൊരു സുഹൃത്തുമായി ചേർന്നെഴുതിയ  സബ്ജടുമായി ഒരു വർഷം മുൻപ് ചിലരെ സമീപിച്ചെങ്കിലും ത്രില്ലർ സബ്ജക്ടിനേക്കാൾ ലൈറ്റ് വെയ്റ്റ് സബ്ജക്ടിനാണ് ഇപ്പോൾ മാർക്കറ്റ് എന്ന നിർദ്ദേശത്താൽ അത്തരമൊരു സബ്ജക്ട് തയ്യാറാക്കി താല്പര്യമറിയിച്ച ഒരു പ്രൊഡക്ഷൻ ടീമുമായി ചർച്ചകൾപുരോഗമിക്കുന്നു.
ഇത്രയും കാലത്തിനിടക്ക് കമലിനേയും, സിബിമലയിലിനേയും പോലുള്ള പ്രഗല്ഭരായവരോടും പുതു തലമുറയിലെ ലിജോ ജോസ് പെല്ലിശ്ശേരി, ലിയോ തദേവൂസ്, തോമസ് സെബാസ്റ്റ്യൻ, അനൂപ് കണ്ണൻ തുടങ്ങി ഒട്ടനവധി സംവിധായകരോടും സാങ്കേതിക പ്രവർത്തകരോടും നിർമ്മാതാക്കളോടും സ്വന്തം കഥ ചർച്ച ചെയ്യുവാനും മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്.

ഇത്തരമൊരു ലേഖനം എഴുതാൻ പ്രേരണ നൽകിയ മൂവി സ്ട്രീറ്റിന്റെ സ്വന്തം ജിജോ തങ്കച്ചനും അതുപോലെ കഴിഞ്ഞ രണ്ടു ഭാഗങ്ങളും വായിച്ച് അഭിപ്രായവും അഭിനന്ദനവും അറിയിച്ച എല്ലാവർക്കും ഞാൻ എന്റെ തീരാത്ത നന്ദി അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ ഈ സിനിമാ തെരുവ് നിവാസികളായ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
അപ്പോൾ ഇനി നിങ്ങളും എഴുതി തുടങ്ങുകയല്ലേ
സീൻ നമ്പർ 1.........

(മുൻ ഭാഗങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക)
https://natyasapna.blogspot.com/2017/07/blog-post.html
https://natyasapna.blogspot.com/2017/07/2.html











Friday, July 14, 2017

എന്‍റെ തിരക്കഥാനുഭവങ്ങൾ പാര്‍ട്ട് 2



ഒരു കഥക്ക് പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട്. മുഖ്യ കഥാപാത്രത്തെ/ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഘട്ടം, അവരുടെ ജീവിതത്തിൽ വന്നുചേരുന്ന പ്രതിസന്ധി, പ്രതിസന്ധി തരണം ചെയ്യൽ.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ്  കുളിച്ച് കുറിതൊട്ട് ഓഫീസിൽ പോകുന്ന നായകൻ. അഴലില്ല , അല്ലലില്ല സർവ്വത്ര സന്തോഷം വിളയാടുന്നു. ഇങ്ങിനെ ഒരാളെ രണ്ടരമണിക്കൂർ കാണിച്ചാൽ സിനിമ തീരും മുമ്പ് പ്രേക്ഷകർ അവരവരുടെ വീട്ടിലെത്തി ഒരു ചായയും കുടിച്ചിട്ടുണ്ടാകും . അപ്പോൾ മുഖ്യ കഥാപാത്രത്തിന് എന്തെങ്കിലും പ്രതിസന്ധി വരണം. അത് അന്നുവരെയുള്ള അയാളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കണം. അയാൾ ആ പ്രതിസന്ധി മറികടക്കാൻ സർവ്വശക്തിയുമെടുത്ത് അല്ലെങ്കിൽ സൂത്രങ്ങൾ ഉപയോഗിച്ച്  പോരാടണം. ഒടുവിൽ അയാൾ പ്രതിസന്ധി മറികടക്കണം. നാം കാണുന്ന ഒട്ടുമിക്ക കഥകളുടേയും പാറ്റേൺ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ വിധമാവും.

"നമ്മള്‍ ഒരു കഥ പറയുമ്പോള്‍ അതില്‍ ആരൊക്കെ വരും, എന്തൊക്കെ സംഭവിക്കും, എന്ന്‍ നമുക്കറിയാം. പക്ഷേ കേള്‍ക്കുന്ന ആള്‍ക്ക് അതറിയില്ല. ഏതൊക്കെ മുഹൂര്‍ത്തത്തില്‍ എന്തൊക്കെ പ്രേക്ഷകരെ അറിയിക്കുന്നു എന്നതിനെയാണ് തിരക്കഥ എന്നു പറയുന്നത്"
ഫാസില്‍ മുമ്പ് ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞതാണ്. ഇതിലും ലളിതമായി തിരക്കഥയെ വ്യാഖ്യാനിക്കാനാവുമെന്ന് തോന്നുന്നില്ല.

ഒരു കൈപ്പിഴകൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയതിന്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിഷ്ണു എന്ന ഫോട്ടോഗ്രാഫർ ജയിൽ ചാടി തന്റെ മകന്റെ ചികിത്സക്കുള്ള പണം കണ്ടെത്താൻ അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തി വരുമ്പോൾ യാദൃശ്ചികമായി കൈമൾ എന്ന വക്കീലിനെ കണ്ടുമുട്ടുന്നു. അയാൾ ഒരു തുക ഓഫർ ചെയ്ത് തന്റെ സുഹൃത്തിന്റെ മകളായ കല്യാണിയുടെ ഭർത്താവായി അഭിനയിക്കാൻ നിയോഗിക്കുന്നു. ആദ്യം ശത്രുക്കളായിരുന്ന കല്യാണിയും വിഷ്ണുവും പിന്നീട് പ്രണയത്തിലാകുന്നു.... ഈ വിധം പറഞ്ഞുപോയിരുന്നെങ്കിൽ ചിത്രം എന്ന സർവ്വകാല വിജയമായ സിനിമയുടെ ഗതിയെന്താവുമായിരുന്നു?

എന്നാൽ തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നതെന്താണ്?
ആദ്യം കല്യാണിയുടെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധി ആദ്യം കാണിക്കുന്നു. അത് തരണം ചെയ്യാൻ ഒരു വഴി ആലോചിച്ച് നടക്കുന്ന കൈമളിന്റെ മുന്നിൽ വിഷ്ണു എന്ന മൈനർ തരികിടയെ അവതരിപ്പിക്കുന്നു. പതിനായിരം രൂപ കിട്ടാൻ എന്തും ചെയ്യാൻ തയ്യാറായി നടക്കുന്ന വിഷ്ണുവിനെ, കൈമൾ  ഒരു തുക ഓഫർ ചെയ്ത് പ്രലോഭിപ്പിച്ച്  കൂട്ടുന്നു. ഭർത്താവായി അഭിനയിക്കാൻ വരുന്ന വിഷ്ണുവും കല്യാണിയും തമ്മിലുള്ള ഉടക്കും, ഭർത്താവ് നാടകത്തിന്റെ സത്യാവസ്ഥയും കല്യാണിയുടെ അച്ഛൻ , രാമചന്ദ്രമേനോൻ അറിയാതിരിക്കാൻ  കൈമൾ പെടാപ്പാട് പെടുന്നുണ്ട്. പോരാത്തതിന് നാടകം പൊളിക്കാൻ കച്ചകെട്ടി നടക്കുന്ന കല്യാണിയുടെ ബന്ധുവായ ഭാസ്കരനും...
ഒടുവിൽ നാടകം പൊളിഞ്ഞു വിഷ്ണുവിനെ തന്റെ മരുമകനായി  അംഗീകരിക്കാൻ രാമചന്ദ്രൻ  തയ്യാറാവുന്നതോടെ പ്രതിസന്ധികളുടെ ഒരു കാണ്ഡം തീരുന്നു.
എന്നാൽ യഥാർത്ഥ പ്രതിസന്ധി അവിടെയാണ് തുടങ്ങുന്നത്. ഭൂതകാലത്തിൽ നിന്നും വിഷ്ണുവിനെ തിരക്കി ഒരാൾ വരുന്നു. അയാളുടെ വരവോടെയാണ് വിഷ്ണുവിന്റെ ഭൂതകാലം നമുക്ക് മുന്നിൽ അനാവൃതമാവുന്നത്. വന്നയാൾ ഒരു പോലീസ് ഓഫീസറാണ് എന്നും, വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടക്കുന്നതിനിടെ വിഷ്ണു, മകന്റെ സർജറിക്ക് പണം കണ്ടെത്താൻ ജയിൽ ചാടിയതാണെന്നും നാം അറിയുന്നു. തിരിച്ചുപോകും മുൻപ് രാമചന്ദ്രൻ ഇതൊന്നുമറിയാതിരിക്കാനും, വിഷ്ണുവിനെ രക്ഷിക്കാനും കൈമൾ അടക്കമുള്ളവർ ശ്രമിക്കുന്നതിനിടയിൽ ഭാസ്‌ക്കരൻ രഹസ്യം  മണത്തറിഞ്ഞു പുതിയ പാരവെപ്പിന് ശ്രമിക്കുന്നു. അതെല്ലാം മറികടന്ന് രാമചന്ദ്രനെ യാത്രയയച്ച്, മകനെ സുരക്ഷിതമായ കരങ്ങളിലേൽപ്പിച്ച് കഴുമരത്തിലേക്ക് വിഷ്ണുവും യാത്രയാകുന്നു.
'വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയാണ് നീ' എന്ന സോമന്റെ കഥാപാത്രം പറഞ്ഞ ഡയലോഗിന്റെ ഞെട്ടൽ രണ്ടര പതിറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ മനസ്സിലുണ്ടെങ്കിൽ അതാ തിരക്കഥയുടെ വിജയമാണ്. ഫാസിലിന്റെ സ്റ്റേറ്റ്മെന്റ് പ്രസക്തമാവുന്നത് ഇപ്രകാരമാണ്. സത്യത്തിൽ പ്രേക്ഷകരുടെ പൾസ് കയ്യിലെടുക്കുന്ന സൂത്രവിദ്യയാണ് തിരക്കഥ.

രണ്ടു പേജിലേക്ക് നമ്മൾ പകർത്തിയെഴുതിയ കഥയിൽ ഇത്തരത്തിൽ, ഒരു പ്രത്യേക ഘട്ടത്തിൽ മാത്രം പ്രേക്ഷകന് വെളിപ്പെടുത്തേണ്ട ചില സംഗതികൾ കണ്ടെത്താനായാൽ അതനുസരിച്ച് നമുക്ക് ട്രീറ്റ്മെന്റ് നിശ്ചയിക്കാനാവും. അതായത് ആദി മദ്ധ്യാന്തമുള്ള ഒരു കഥയുടെ ഏതു ഭാഗത്തു നിന്ന് കഥപറഞ്ഞുതുടങ്ങണമെന്നൊക്കെ നമുക്ക് തീരുമാനിക്കാം. കഥയുടെ ഒരു നിർണ്ണായക ഘട്ടം ആദ്യമേ കാണിച്ച് കഥ പറഞ്ഞുതുടങ്ങുന്ന ഒരു ശൈലി നിലവിലുണ്ട്. ഉദാഹരണത്തിന് തമിഴിലെ കാക്ക കാക്ക എന്ന സിനിമ ആരംഭിക്കുന്നത് അതിന്റെ ക്ലൈമാസിൽ നിന്നാണ്. മലയാളത്തിൽ 1983, മലർവാടി ആർട്ട്സ് ക്ലബ്ബ്, അങ്കമാലി ഡയറീസ് തുടങ്ങി അനവധി സിനിമകളിൽ ഈ വിധമുള്ള കഥ പറയൽ കാണാനാവും..  (തുടക്കക്കാർക്കുള്ള കുറിപ്പ് എന്ന നിലക്ക് ലീനിയർ - നോൺ ലീനിയർ ശൈലികളെക്കുറിച്ചൊന്നും വിശദീകരിക്കുന്നില്ല )

സീനുകളായി വിഭജിക്കുന്നതിന് മുൻപ് നമ്മൾ പറയാനുദ്ദേശിക്കുന്ന കഥയിലെ മുഖ്യ കഥാപാത്രങ്ങളുടെയെല്ലാം ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുന്നത് നന്നായിരിക്കും. അയാളുടെ സ്വഭാവം, പശ്ചാത്തലം, മുഖ്യകഥാപാത്രവുമായുള്ള ബന്ധം അങ്ങിനെ.
ഇങ്ങിനെ കഥയെക്കുറിച്ചും, കഥാപാത്രങ്ങളെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാട് നമുക്കുണ്ടെങ്കിൽ സീനുകൾ തയ്യാറാക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും.
 എവിടെ നിന്നാണ് കഥ ആരംഭിക്കുന്നത് എന്ന്  ഇതിനോടകം നമ്മൾ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ, അപ്പോൾ അവിടം മുതൽ കഥ അവസാനിക്കുന്നിടം വരെയുള്ള സംഭവങ്ങൾ വൺ  ബൈ വൺ  ആയി എഴുതുക. സീൻ നമ്പറോ, ഡയലോഗോ  പോലും എഴുതേണ്ടതില്ല. സംഭവങ്ങളുടെ ഒന്നോ രണ്ടോ വരിയിലുള്ള വിവരണം മാത്രം.  ഇത് നമുക്ക് കഥ ട്രാക്ക് ചെയ്യാൻ വേണ്ടിയാണ്. ഏതു ഭാഗമാണ് വിശദീകരിക്കേണ്ടത്, ക്രോപ്പ് ചെയ്യേണ്ടത് എന്നൊക്കെ ഈ ഘട്ടത്തിൽ തീരുമാനിക്കാം. സ്‌ക്രീൻ പ്ളേ വൺലൈൻ എന്നുവേണമെങ്കിൽ നമുക്കിതിനെ വിളിക്കാം.

ഇനി  സീൻ 1 മുതൽ  എഴുതി തുടങ്ങാം.
 ലൊക്കേഷൻ,രാത്രിയെന്നോ പകലെന്നോ ഉള്ളത്, ഇന്റീരിയറോ എക്സ്റ്റീരിയറോ  അങ്ങിനെ  ബേസിക്കായ സംഗതികൾ ആദ്യം നോട്ട് ചെയ്യുക. വിഷ്വലിന്റെ  പൊസിഷൻ/ആങ്കിൾ  കൂടി ഭാവനയിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ വളരെ നല്ലത്. എന്നിട്ട് ആ സീനിൽ നടക്കുന്ന സംഭവങ്ങൾ എഴുതാം. അത് തീരുമ്പോൾ സ്വാഭാവികമായും അടുത്ത സീനിനെക്കുറിച്ച് നമുക്ക് അറിയാൻ പറ്റും. അങ്ങിനെ തുടർച്ചയായി എഴുതി പോകുക. ആദ്യമായി എഴുതുമ്പോൾ നമ്മുടെ കഥയുടെ ദൈഘ്യത്തെക്കുറിച്ച് ഒട്ടും വേവലാതിപ്പെടേണ്ട. ഡയലോഗുകൾ എഴുതണമെന്ന് യാതൊരു നിർബന്ധവുമില്ല. നടക്കുന്ന സംഭവങ്ങൾ മാത്രം ഡീറ്റയിൽ ചെയ്താൽ മതി.  സ്‌ക്രീൻ പ്ളേ വൺലൈൻ കയ്യിലുണ്ടെങ്കിലുള്ള ഗുണമെന്താണെന്ന് വെച്ചാൽ, നമ്മുടെ മൂഡും, താല്പര്യവുമനുസരിച്ച് ഏതു സീൻ വേണമെങ്കിലും നമുക്ക് എഴുതാം.   ഇങ്ങിനെ കഥ മൊത്തം എഴുതി തീർത്താൽ നമുക്കതിനെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്നുവിളിക്കാം.

ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായാൽ അത് ഒരാവർത്തി വായിച്ചുനോക്കുക. അനാവശ്യ രംഗങ്ങളും മണ്ടത്തരങ്ങളും നമുക്കതിൽ നിന്നും യഥേഷ്ടം കണ്ടെത്താനാവും.  നമ്മുടെ പാണ്ഠിത്യം മുഴുവനും വിളമ്പാനുള്ള ഒരു വേദിയല്ല നാം എഴുതുന്ന തിരക്കഥ എന്ന തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്. എന്നാൽ എഴുതുന്ന വിഷയത്തിന്റെ നനാവശങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് സമ്പാദിച്ചു വെക്കുന്നത് എഴുത്തിനെ തുണക്കും. പ്രേക്ഷകർക്ക് ഒരു ജെനുവിനിറ്റി അനുഭവപ്പെടുകയും ചെയ്യും.

തിരക്കഥയിലെ ആദ്യത്തെ പത്തുസീനുകൾ കൊണ്ട് മുഖ്യ കഥാപാത്രങ്ങളെയും, പശ്ചാത്തലവും അവതരിപ്പിച്ചുകഴിഞ്ഞാൽ പതിയെ പ്ലോട്ടിലേക്ക് പ്രവേശിക്കാം. മെയിൻ പ്ലോട്ടിലേക്ക് പ്രവേശിച്ചാൽ പിന്നെ കഥയിലെ സബ് പ്ലോട്ടുകളിൽ നമുക്ക് പൂർണ്ണ നിയന്ത്രണമുണ്ടാവണം. ചില സിനിമകൾ കണ്ടിട്ടില്ലേ, മുഖ്യ പ്ലോട്ട് പറഞ്ഞുതുടങ്ങി പിന്നെ സബ് പ്ലോട്ടിലേക്ക് കടന്ന് അത് വിശദീകരിച്ച് പിന്നെയും മുഖ്യപ്ലോട്ടിലേക്ക് തിരിച്ചുവരുന്ന അവസ്ഥ. നമ്മെ അത് നന്നേ മുഷിപ്പിക്കുകയും ചെയ്യും. 

സത്യൻ അന്തിക്കാടിന്റെ 'ഇന്നത്തെ ചിന്താവിഷയം' മേല്പറഞ്ഞതിനൊരു   ഉദാഹരണമാകുമെന്ന് തോന്നുന്നു. വിലക്ക് വാങ്ങിയ വീട് കൈവശപ്പെടുത്തുവാനുള്ള സൂത്രപ്പണി എന്നനിലക്കാണ് മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രം സുകന്യയും, മോഹിനിയും, മുത്തുമണിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കുടുംബപ്രശ്നങ്ങൾ തീർക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ പിന്നീടൊരു ഘട്ടത്തിൽ കഥ മീരാ ജാസ്മിന്റെ നായിക കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്കും, പാട്ടും, സംഭവങ്ങളുമായി കുറെ ദൂരം  ചുറ്റിത്തിറിഞ്ഞതിന് ശേഷമാണ് മെയിൻ പ്ലോട്ടിലേക്ക് മടങ്ങിയെത്തുന്നത്.  അത് അത്ര ഡീറ്റയിൽ ചെയ്തില്ലെങ്കിലും മുഖ്യ കഥയെ സാരമായി ബാധിക്കുകയൊന്നുമില്ല. (അഭിപ്രായം വ്യക്തിപരം). എന്നാൽ മെയിൻ പ്ലോട്ടിൽ നിന്നും ഏറെയൊന്നും വ്യതിചലിക്കാതെ, രസച്ചരട് മുറിയാതെ കഥപറയുന്നതിന്റെ ഗുണം സത്യൻ അന്തിക്കാടിന്റെ തന്നെ രസതന്ത്രത്തിൽ കാണാം.

ഒരു കഥപറയാൻ എഴുതാവുന്ന സീനുകളുടെ എണ്ണത്തിന് നിയന്ത്രണമൊന്നുമില്ല. ഒരു  സീൻ കഴിഞ്ഞാൽ അടുത്ത സീൻ എന്തായിരിക്കുമെന്ന് കാണുന്ന പ്രേക്ഷകന് കൃത്യമായി ഊഹിക്കാൻ സാധിച്ചാൽ അത് ഒരു ദുർബലമായ തിരക്കഥയാണെന്ന് പറയേണ്ടിവരും. ചില സമയം ക്ളൈമാക്സ് എന്താണെന്ന് നമുക്ക് അറിയാമെങ്കിൽ തന്നെയും നാം ചിലപ്പോൾ ആവേശത്തോടെ കണ്ടിരിക്കും. അത് പലപ്പോഴും കാണുന്ന സീനുകളുടെ ഫ്രഷ്നസ് കൊണ്ടാണ്. പ്രിയദർശന്റെ  'ഒപ്പം' സിനിമയിൽ വില്ലൻ കഥാപാത്രം/ സീരിയൽ കില്ലർ ആരാണ് എന്നത് ആദ്യം തന്നെ കാണിക്കുന്നു. എന്നാൽ അയാളിലേക്ക് അന്ധനായാ നായക കഥാപാത്രം എങ്ങിനെ എത്തുന്നുവെന്നതിലാണ് ത്രിൽ. (എല്ലാ അർത്ഥത്തിലും  പ്രിയദർശന്റെ ഒരു പെർഫെക്ട് സ്‌ക്രീൻ പ്ളേ എന്ന്  എനിക്ക് തോന്നിയിട്ടുള്ളത് 'തേന്മാവിൻ കൊമ്പത്ത്‌' ആണ്.)

തിരക്കഥ എന്നുപറയുന്നത് ചീട്ടുകൊണ്ടുണ്ടാക്കിയ ഒരു കൊട്ടാരം പോലിരിക്കണമെന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ട്.  ഇടക്കുനിന്നും ഒരു സീനെടുത്ത്  മാറ്റിയാൽ പോലും അത് സിനിമയുടെ കെട്ടുറപ്പിനെയാകെ ബാധിക്കുന്ന രീതിയിലാവണം തിരക്കഥയുടെ നിർമ്മിതി.
 'കഥയിൽ ഒരിടത്ത് നാമൊരു തോക്കുകാണിച്ചാൽ, എപ്പോഴെങ്കിലും അതിൽനിന്നും ഒരു വെടിയെങ്കിലും പൊട്ടണം ' എന്ന   പ്രശസ്ത തമിഴ് സംവിധായകനും നടനുമൊക്കെയായ കെ . ഭാഗ്യരാജിന്റെ ഒരു വാചകം കൂടി ഇവിടെ ഉദ്ധരിക്കട്ടെ. (തുടരും)

Saturday, July 8, 2017

എന്‍റെ തിരക്കഥാനുഭവങ്ങൾ

















"എനിക്ക് തിരക്കഥ എഴുതാൻ പറ്റുമോ?"
മിക്കവാറും തിരക്കഥയെഴുതണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ മനസ്സിൽ ആദ്യം ഉയരുന്ന സംശയമിതായിരിക്കും. എംടിയും പത്മരാജനും എഴുതിയ എണ്ണംപറഞ്ഞ തിരക്കഥകളും അതിനെ അധികരിച്ചുണ്ടായ നിത്യഹരിത സിനിമകളും നമ്മുടെ മുന്നിലുണ്ട്. അവ നമ്മെ അധീരരാക്കും. പക്ഷേ ഒന്നോർക്കുക നമ്മെ പൊട്ടിച്ചിരിപ്പിച്ച കോമഡി എന്റർടൈനറുകളുടെ ലിസ്റ്റെടുത്താൽ അതിൽ ഇവരുടെ ചിത്രങ്ങൾ കാണണമെന്നില്ല. ആവേശം കൊള്ളിച്ച ആക്ഷൻ ത്രില്ലറുകളെടുത്താൽ അതിലും ഇവരുടെ ചിത്രങ്ങൾ ഉണ്ടായി എന്നുവരില്ല. എന്തിന്, മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്സോഫീസ് വിജയ ചിത്രങ്ങളുടെ ശില്പികളുമല്ല മേൽപ്പറഞ്ഞവർ. അതുകൊണ്ട് ആദ്യമേ മനസ്സിൽ കുറിക്കുക അവരുടെ ചിന്തകൾ അവരുടേതാണ് നമ്മുടെ ചിന്തകൾ നമ്മുടേതും. അവിടെ നമുക്ക് മുൻ മാതൃകകളില്ല. സ്വപ്നം കാണാനുള്ള കഴിവും അത് പേപ്പറിലേക്ക് പകർത്താനുള്ള മനസ്സുമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു തിരക്കഥാകൃത്താവാം. അതിന് സാഹിത്യവാസന വേണമെന്നൊന്നുമില്ല.

എങ്ങിനെയാണ് ഒരു കഥ കണ്ടെത്തുന്നത്?
അത് പലവിധമാണ്. ഒരു ചെറിയ സംഭവമാവാം, ഒരാളുടെ ജീവിതമാവാം, ചിലപ്പോൾ ഒരു പ്രത്യേക സ്വഭാവമുള്ള വ്യക്തി തന്നെയുമാവാം. പുലിയിറങ്ങുന്നതുമൂലം പൊറുതിമുട്ടിയ ഒരു മലയോര ഗ്രാമത്തിലെ ജനങ്ങൾ പുലിയെ പിടിക്കാൻ ഒരു വേട്ടക്കാരനെ വരുത്തുകയും ഒടുവിൽ അയാൾ പുലിയേക്കാൾ വലിയ ഉപദ്രവമാവുകയും ചെയ്യുന്ന സംഭവമാണ് 'മൃഗയ'.ഒരു പ്രത്യേക സാഹചര്യത്തിൽ ഊമയായി അഭിനയിക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസ്ഥയാണ് 'പഞ്ചാബിഹൗസ്'.  മുഷിഞ്ഞ വസ്ത്രവും കൈയ്യിലൊരു ബാഗുമായി പഴയൊരു സുഹൃത്തിനെ തേടിവരുന്ന ശിവൻ കുട്ടി. അയാൾ നിഷ്ക്കളങ്കനാണ് എന്നാൽ അയളുടെ ഉള്ളിൽ കനലുപോലെ എന്തോ ഒന്ന് എരിയുന്നുണ്ട്. ആ കാരണത്തിലേക്കുള്ള ബ്ലസ്സിയുടെ ചിന്തകളുടെ യാത്രയാണ് 'ഭ്രമരം'. മേൽപ്പറഞ്ഞതുപോലെ ഒരനുഭവം അല്ലെങ്കിൽ ഒരു വാർത്ത നമ്മെ ഊണിലും ഉറക്കത്തിലും പിന്തുടരുന്നുവെന്നിരിക്കട്ടെ, അതായിരിക്കും നമ്മുടെ കഥാബീജം. ഒരു കഥാബീജം കണ്ടെത്തിക്കഴിഞ്ഞാൽ ഉടനേ എഴുത്ത് തുടങ്ങണമെന്നില്ല. അതിനെ മനസ്സിലിട്ട് ഒന്ന് പരുവപ്പെടുത്തുക. അതിലേക്ക് നമ്മുടെ ചിന്തകളും, അനുഭവങ്ങളും വെള്ളവും വളവുമായി ചേർക്കുക. പതിയെ അതൊരു കഥാരൂപം പ്രാപിക്കുന്നത് നമുക്ക്തന്നെ അറിയാൻ പറ്റും.

ഒരു കഥ എന്നു പറയുമ്പോൾ അതിന് ഒരു ആദി മദ്ധ്യാന്തം ഉണ്ടാവണം. (Start-Middle-End) ,നമ്മുടെ കഥാബീജം ചിലപ്പോൾ സ്റ്റാർട്ടോ മിഡിലോ എൻഡോ ആകാം. ശിവൻ കുട്ടി എന്ന വ്യക്തിയുടെ വരവും അയാളുടെ ഉദ്ദേശലക്ഷ്യങ്ങളിലേക്കുള്ള ക്രമാനുഗതമായ വികാസവുമാണ് ഭ്രമരം. എന്നാൽ ഉണ്ണി എന്ന ചെറുപ്പക്കാരന് ഊമയായി അഭിനയിക്കേണ്ടി വന്ന സാഹചര്യവും തുടർന്നുണ്ടാകുന്ന അനുഭവങ്ങളും പരിസമാപ്തിയുമാണ് പഞ്ചാബിഹൗസ്. അതായത് കഥാബീജത്തിൽ നിന്നും മുന്നിലേക്കും പിന്നിലേക്കും ഒരേപോലെ വികസിപ്പിച്ച താണ് ആ കഥ. മറ്റൊരു രീതി കൂടിയുണ്ട്, അതിൽ ക്ലൈമാക്സാവും ആദ്യമുണ്ടാവുക. അതിൽ നിന്നും പിന്നിലേക്ക് വികസിപ്പിച്ചാണ് കഥയുണ്ടാക്കുന്നത്. പ്രശസ്ത സംവിധായകൻ സിദ്ധിക്ക് ഇത്തരത്തിലാണ് കഥയുണ്ടാക്കുന്നത് എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഒരാൾ നല്ല ഡ്രൈവറാകുന്നത് മികച്ച രീതിയിൽ കാറോടിക്കുമ്പോൾ മാത്രമല്ല, അത് സുരക്ഷിതമായി നിർത്തുമ്പോൾ കൂടിയാണ്. ക്ലൈമാസിൽ നിന്നും റിവേഴ്സ് ഓർഡറിൽ സംഭവങ്ങൾ ഉണ്ടാക്കി തുടക്കത്തിലെത്തുക. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഈ ഒരു രീതിയാണ് കഥയെഴുതുമ്പോൾ അവലംബിക്കാറുള്ളത്. തൃപ്തികരമായ ഒരു അവസാനം ഉണ്ടെങ്കിൽത്തന്നെ കഥ മോശമാവില്ല എന്ന അഭിപ്രായമാണ് എന്റേത്.

എഴുതി തുടങ്ങുന്നതിന് മുൻപ് ആ കഥക്ക് മറ്റു കഥകളുമായോ, മുമ്പ് പുറത്തിറങ്ങിയിട്ടുള്ള സിനിമകളുമായോ ഏതെങ്കിലും വിധത്തിലുള്ള സാമ്യം ഉണ്ടോ എന്ന് തിരക്കുന്നത് നന്നായിരിക്കും. പ്രകടമായ സാമ്യം തോന്നുന്നുവെങ്കിൽ അത് ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം നമ്മൾ എഴുതാൻ പോവുന്നത് ബ്ലോഗിലോ , ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ്ചെയ്യാനുള്ള, ആത്മ സംതൃപ്തിക്കു വേണ്ടിയുള്ള കഥയല്ല, മറിച്ച് കോടികൾ മുടക്കി - ജനലക്ഷങ്ങൾക്ക് കണ്ടാസ്വദിക്കാനുള്ള ഒരു വിനോദോപാധിയുടെ ബ്ലൂപ്രിന്റാണ്. (ഷോർട്ട് ഫിലിമിനും ഒരു പരിധിവരെ ഇത് ബാധകമാണ് കേട്ടോ.) നമ്മുടെ കഥ ഒരു സംവിധായകനേയോ, നിർമ്മാതാവിനേയോ, അഭിനേതാവിനേയോ ആകർഷിക്കണമെങ്കിൽ അതിനൊരു മൗലികത വേണം.  ആസ്വാദനത്തിന്റെ പുതിയൊരു തലം അനുഭവവേദ്യമാകുമ്പോഴാണല്ലോ അത് ജനപ്രിയമാവുന്നത്. തിരക്കഥാ രചന പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇതിന് 'ഹുക്ക് പോയിന്റ്' 'വൗ ഫാക്ടർ' എന്നൊക്കെ പറയാറുണ്ട്. നമ്മുടെ കഥയിലെ ഹുക്ക് പോയിന്റ് എന്താണെന്നത് നമ്മൾ തന്നെ കണ്ടെത്തുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് 'ഒരു വാടകക്കൊലയാളി, തന്നെ ദൗത്യം ഏൽപ്പിച്ചവരിൽ നിന്നും താൻ കൊല്ലേണ്ട ആളെ സംരക്ഷിക്കുന്നു' എന്നു പറയുന്നതിൽ ഒരു കൗതുകമുണ്ട്. ഈ ഒരു 'വൗ ഫാക്ടർ' ആണ് 'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ത്രെഡ്.

ഇത്തരത്തിൽ മനസ്സിൽ പൂർത്തിയാക്കിയ കഥ വേണമെങ്കിൽ നമുക്കൊരു പേപ്പറിലേക്ക് പകർത്താം. പരത്തി എഴുതണമെന്നൊന്നുമില്ല. പരമാവധി രണ്ടുപേജിൽ നമുക്ക് ഈ കഥ ഒതുക്കാൻ പറ്റും. അടുത്ത ഘട്ടത്തിലാണ് ഇത് തിരക്കഥയാക്കുന്നത്. (തുടരും)

Monday, June 5, 2017

സംഘി ഭഗവാൻ്റെ തിരുസന്നിധിയിൽ...



ബീഫ് നിരോധിച്ചു...
ബീഫ് നിരോധിച്ചു...
ബീഫ് നിരോധിച്ചു...

നാടായ നാടാകെ ചാനലായ ചാനലൊക്കെ സംഭവം വിളംബരം ചെയ്തു. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ചു. ചിലർ കണ്ണീർ പൊഴിച്ചു. ചിലർ കേന്ദ്രസർക്കാറിന്റെ പിതൃക്കളെ സ്മരിച്ചു. വല്ലാത്തൊരു ചെയ്ത്തായിപ്പോയി!. സുബ്രഹ്മണ്യൻ സഖാവിന് സങ്കടമടക്കാനായില്ല. പാർട്ടി ഏരിയാ സെക്രട്ടറി മൂസാ ഹാജി എല്ലാ വർഷവും നോമ്പുതുറക്ക് ക്ഷണിക്കാറുള്ളതാണ്. ഇത്തവണ ക്ഷണിക്കുമോ ആവോ? ക്ഷണിച്ചാൽ തന്നെ നല്ല കുരുമുളകിട്ട് വരട്ടിയ ബീഫുണ്ടാകില്ലല്ലോ എന്ന ചിന്ത മൂപ്പരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. 'ഫാസിസം നമ്മുടെയൊക്കെ അടുക്കളവരെയെത്തി'യെന്നും പറഞ്ഞാണ് ഗീവർഗ്ഗീസ് സഖാവ് കേറി വന്നതുതന്നെ.
നാട്ടുകാരെ മുഴുവൻ സംഘടിപ്പിച്ച് ഒരുഗ്രൻ പ്രതിഷേധ യോഗവും ധർണ്ണയും നടത്തണം. പരിപാടി വൈകീട്ട് സംഘടിപ്പിച്ചാലേ മൾട്ടിനാഷണൽ കമ്പനികളിലൊക്കെ ജോലി നോക്കുന്ന പുത്തൻ കൂറ്റ് സഖാക്കന്മാരുടെ പ്രാതിനിധ്യമുണ്ടാവൂ. പരമാവധി ആളുകളെത്തണമെങ്കിൽ ബീഫ് ഫെസ്റ്റ്  തന്നെ നടത്തണം. അതിനോട് എല്ലാവരും യോജിച്ചു.

ബീഫ് ഫെസ്റ്റൊക്കെ കൊള്ളാം, പക്ഷേ നോമ്പ് കാലമായതു കൊണ്ട് വൈകീട്ടെന്നത് അല്പം ഇരുട്ടുന്നതാണ് നല്ലതെന്ന് മൂസാഹാജി. എന്നാലേ നോമ്പുതുറയൊക്കെ കഴിഞ്ഞ് മനസ്സറിഞ്ഞ് വല്ലതും കഴിക്കാൻ പറ്റൂ. പശുവിനെ ബിസ്മിചൊല്ലി അറക്കാൻ പറ്റിയ ആളെ മൂപ്പരുതന്നെ തരപ്പെടുത്തി. പശുവിനെ തന്നെ അറക്കണോ എന്നൊരു സംശയം പ്രകടിപ്പിച്ച ശിവൻ കുട്ടിയേയും, അയ്യപ്പനേയും, കൃഷ്ണൻ നായരേയുമൊക്കെ സുബ്രഹ്മണ്യൻ സഖാവ് കണക്കിന് ശകാരിച്ചു. പശുവിനെ മാതാവായികാണുന്ന കേവല സംഘികളെപ്പോലെ പാർട്ടി ഓഫീസിനകത്ത് സംസാരിക്കരുതെന്ന് വിലക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റിന്റെ നോട്ടീസ് അടിക്കാൻ അന്തോണിച്ചനെ ചുമതലപ്പെടുത്തി.

അങ്ങിനെ പരിപാവനമായ ബീഫ് ഫെസ്റ്റ് ദിനം വന്നെത്തി. വിശുദ്ധപശുവിനെ ഹലാൽ ബീഫാക്കി, അനന്തരം കുരുമുളക് മുന്തിയകണക്കിൽ ചേർത്ത് വരട്ടി പാത്രത്തിലാക്കി. എരിവ് അല്പം മുമ്പിൽ നിന്നാലേ ഓസിന് കിട്ടുന്നത് നക്കാൻ വരുന്ന ചില പെറ്റി ബൂർഷ്വാകളുടെ തീറ്റിക്ക് തടയിടാൻ പറ്റൂ. മീറ്റിങ്ങിനും പ്രകടനത്തിനും വരാൻ വിമുഖത കാട്ടുന്ന ചിലരൊക്കെ സമയത്തിനുമുന്നേ വന്ന് സ്ഥലം പിടിച്ചിട്ടുണ്ട്.
വെന്ത ബീഫിൽ നിന്നും വമിക്കുന്ന കൊതിപ്പിക്കുന്ന മസാലക്കൂട്ടിന്റെ ഗന്ധത്തിൻ്റെ പശ്ചാത്തലത്തിൽ യോഗം പൊടിപൊടിച്ചു.

ബ്രഡും ബീഫും കഴിച്ച് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്താൻ വെമ്പി  നിൽക്കുന്നവരുടെ ആവേശത്തിനുമുന്നിൽ പ്രാസംഗികരെല്ലാം തങ്ങളുടെ വാചാടോപം നിയന്ത്രിച്ചു . എങ്കിലും, മനുഷ്യൻ ഭക്ഷിക്കേണ്ട പശുക്കളേയും മറ്റും ആരാധിക്കുന്നതിലെ നിരർത്ഥകതയും യുക്തിഹീനതയുമൊക്കെ ഊന്നിപ്പറയാൻ സുബ്രഹ്മണ്യൻ സഖാവ് മറന്നില്ല. ഒടുവിൽ യോഗം അവസാനിച്ചുവെന്ന അദ്ധ്യക്ഷന്റെ പ്രഖ്യാപനവും കൂടി വന്നതോടെ അണികൾ വർദ്ധിതാവേശത്തോടെ സിന്ദാബാദ് വിളിച്ച് താന്താങ്ങൾക്ക് കിട്ടിയ ഡിസ്പോസിബിൾ പ്ലേറ്റിൽ പ്രതിഷേധിക്കാനാരംഭിച്ചു.

തന്റെ ഭാര്യക്കും, മക്കൾക്കും, അവരുടെ ഭാര്യമാർക്കും കൊച്ചു മക്കൾക്കും പ്രതിഷേധിക്കാനുള്ള വക ഒരു വാഴയിലയിൽ പൊതിഞ്ഞാണ് സുബ്രഹ്മണ്യൻ സഖാവ് വീട്ടിലെത്തിയത്. കേന്ദ്രസർക്കാറിന്റെ കിരാത നടപടികളിൽ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകിയതിന് ശേഷം മാത്രമാണ് അയാൾ ഭാര്യയെ ആ പൊതി തുറക്കാനനുവദിച്ചത്. പിറ്റേന്ന് മകന്റെ ഇളയകുട്ടിയുടെ ചോറൂണ് നടത്താൻ ഗുരുവായൂർക്ക് പോകേണ്ടതുകൊണ്ട് മാത്രം അയാൾ നോട്ട് നിരോധനത്തെ പറ്റിയും പ്രധാനമന്ത്രിയുടെ അനാവശ്യ വിദേശപര്യടനത്തെപ്പറ്റിയും വിശദീകരിക്കാൻ തുനിഞ്ഞില്ല.

പിറ്റേന്ന്  കൊച്ചുമകന് ചോറൂണ് നടത്തി അമ്പലത്തിനകത്ത് കടക്കാനുള്ള നെടുങ്കൻ വരിയുടെ പിന്നിലേക്ക് നടക്കുമ്പോഴാണ് സഖാവ്  ഗീവർഗ്ഗീസിന്റെ വിളി വന്നത്. തൊട്ടടുത്ത മണ്ഡലത്തിലെ ബീഫ് ഫെസ്റ്റിലേക്കുള്ള ക്ഷണംഅറിയിക്കലായിരുന്നു ഉദ്ദേശം.
ഗുരുവായൂരിലാണെന്ന് പറഞ്ഞപ്പോൾ ഗീവർഗ്ഗീസ് തന്റെ പ്രതിഷേധം അറിയിച്ചു .
" തനിക്ക് മകന്റെ കൊച്ചിന്റെ ചോറൂണ് വല്ല അയ്യപ്പ ക്ഷേത്രത്തിലും വെച്ച് നടത്തിയാപ്പോരായിരുന്നോ, അങ്ങേരാണെങ്കിൽ നമ്മളെപ്പോലെ മതേതരനാണ്. ഗുരുവായൂരപ്പനും, അനന്തപത്മനാഭനുമൊക്കെ തികഞ്ഞ വർഗ്ഗീയവാദികളല്ലേ, ഇത്രേമധികം ഭക്തിഗാനമൊക്കെ പാടിയിട്ടുള്ള ഞങ്ങളുടെ യേശുദാസിനെ ഒന്ന് കാണാൻ തയ്യാറായിട്ടുണ്ടോ അവര്? പോരാത്തതിന് ഗുരുവായൂരപ്പനാണെങ്കി സംഘിയാണോന്ന് പോലും സംശയമുണ്ട്. ഏതുനേരോം ഒരു പശുവുണ്ട് കൂടെ... ചെന്നസ്ഥിതിക്ക് ഏതായാലും കേന്ദ്രത്തിലെ ക്ണാപ്പന്മാരെ താഴെയിറക്കാനുള്ള വല്ല വഴിപാടുമുണ്ടെങ്കി ചെയ്തോ."

ഗീവർഗ്ഗീസ് ഫോൺ വച്ചപ്പോഴാണ് സുബ്രഹ്മണ്യന് വെളിപാടുണ്ടായത്. അല്ലാ, പറഞ്ഞപോലെ ചോറൂണ് അയ്യപ്പസ്വാമിയുടെ ക്ഷേത്രത്തിൽ പോരായിരുന്നോ? മുന്തിയ അയ്യപ്പ ക്ഷേത്രമെന്ന് പറയുന്നത് ശബരിമലയാണ്. അവിടെ പോകാൻ പക്ഷെ കഠിനമായ വ്രതചര്യകളൊക്കെ വേണം. ഇനി പോകാമെന്ന് വെച്ചാൽ തന്നെ വീട്ടിലെ സ്ത്രീകൾക്കാർക്കും ചോറൂണ് ചടങ്ങ് കാണാൻ പറ്റില്ല. അപ്പോൾ പിന്നെ ഗുരുവായൂരപ്പൻ തന്നെ ശരണം. എന്നാലും ചില സംശയങ്ങൾ ബാക്കിയായി.  അയാൾ അടുത്തുനിന്ന ഭാര്യ സുജാതയുടെ കാതിൽ ചോദിച്ചു

"അല്ലാ, ഈ ഗുരുവായൂരപ്പൻ ശരിക്കും സംഘിയാണോ? അവന്മാരാണെങ്കിൽ ബാലഗോകുലം, ഗോശാല, ഗോപൂജ, ശ്രീകൃഷ്ണ ജയന്തിയെന്നൊക്കെ പറഞ്ഞ് ഭഗവാന്റെ പേരിൽ ഓരോ പരിപാടികള് നടത്തുന്നത് കാണാം. നമ്മളാണെങ്കി പശൂനെ ബീഫ് ഫെസ്റ്റിന് മാത്രമല്ലേ ഉപയോഗിക്കുന്നുള്ളൂ."

സുജാതയുടെ പ്രജ്ഞയിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു.
"അല്ലാ, നിങ്ങളിന്നലെ ബീഫെന്നും പറഞ്ഞ് കൊണ്ടുതന്നത് പശുവിറച്ചിയായിരുന്നോ?"
"അതേ"
"മനുഷ്യാ ഞങ്ങളത് പോത്തിറച്ചിയാണെന്നല്ലേ വിചാരിച്ചത്? കൊച്ചിന് ചോറുകൊടുക്കാൻ ഗുരുവായൂരപ്പന്റെടുത്ത് വന്നത് ഭഗവാന്റെ വാഹനത്തെ കറിവെച്ച് തിന്നിട്ടാണല്ലോ ഈശ്വരാ!!!"

സുബ്രഹ്മണ്യന്  അതിലത്ര അപാകതയൊന്നും തോന്നിയില്ല. 'ഭഗവാൻ്റെ അവതാരമായ മത്സ്യത്തേയും, കൂർമ്മത്തെയും, വരാഹത്തേയും കഴിക്കാറുണ്ട്. വരാഹം സഖാവ്  മൂസാഹാജിയെപ്പോലുള്ളവർക്ക് ഹറാമാണെന്നേ ഉള്ളൂ. പിന്നെ ഭഗവാൻ്റെ വാഹനത്തെ കഴിച്ചാലെന്താ?'

ന്യായാന്യായങ്ങളുടെ ഒരു നൂറ് ചോദ്യങ്ങൾ സുബ്രഹ്മണ്യൻ്റെ മനസ്സിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ഭാര്യ തോണ്ടി വിളിച്ചപ്പോഴാണ് നടയിലെത്തിയത് അറിഞ്ഞതുതന്നെ. "കൃഷ്ണാ ഗുരുവായൂരപ്പാ..." സുബ്രഹ്മണ്യൻ ഭക്തിപുരസ്സരം ഉറക്കെ വിളിച്ചു. എന്നിട്ട് മനസ്സിൽ ഇങ്ങിനെ പ്രാർത്ഥിച്ചു. 'ഭഗവാനേ, അങ്ങയുടെയും, അങ്ങയുടെ വാഹനത്തിന്റേയും  പേര്  പറഞ്ഞ് വർഗ്ഗീയത വിളമ്പുന്ന ബ്ലഡിഫൂൾസായ സംഘികളെ അങ്ങ് തന്നെ നിലക്ക് നിർത്തണേ'
തിരക്കിനിടയിൽ അയാളുടെ  വയറമർന്നപ്പോൾ പശു കരയുന്നപോലെ ഒരു ഏമ്പക്കം പുറത്തുചാടി.  ഇന്നലെ വിഴുങ്ങിയ പശു ഭഗവാനോട് വല്ലതും ഉണർത്തിച്ചതാണോ എന്തോ അയാൾ ഓർത്തു.


Thursday, May 4, 2017

എൻ്റെ സിനിമാ നോട്ടീസുകൾ


"ഇന്നുമുതൽ ചെങ്ങമനാട് ചിത്രയിൽ പ്രദർശനമാരംഭിക്കുന്നു  നമ്പർ20 മദ്രാസ് മെയിൽ  ...നമ്പർ20 മദ്രാസ് മെയിൽ..."

കോളാമ്പി സ്പീക്കറിലൂടെ ഇമ്പത്തിലുള്ള അനൗൺസ്മെൻറ് കേൾക്കുമ്പോഴേക്കും ഉള്ളംകാലിലൂടെ ഒരു തരിപ്പ് ഇരച്ച് കയറും. പിന്നെ ഒരൊറ്റ ഓട്ടമാണ്. അയൽവക്കത്തെ തൊടിയും അമ്പലത്തിൻ്റെ മുറ്റവും കഴിഞ്ഞു പാതയോരത്ത് എത്തുമ്പോഴേക്കും ആ ജീപ്പോ, അല്ലെങ്കിൽ കാറോ അടുത്തെത്തിയിട്ടുണ്ടാവും. വാഹനത്തിന് പിന്നിലിരിക്കുന്ന ആൾ വീശിയെറിയുന്ന നോട്ടീസ് വാരിയെടുത്ത് ലോകം ജയിച്ച മട്ടിൽ അതുംകൊണ്ട് വീട്ടിൽ ചെന്നുകയറുന്ന ആ നിമിഷം ഇപ്പോഴും സുഖമുള്ള ഒരോർമ്മയാണ്.

ബന്ധുവും, ബാല്യകാല സുഹൃത്തുമായ സനിലിൽ നിന്നുമാണ്   സിനിമാ നോട്ടീസ് ശേഖരിക്കുന്ന ശീലം എനിക്ക് പകർന്നുകിട്ടിയത്. കൃത്യമായ ഓർമ്മയുണ്ട്, ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകീട്ട് ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴാണ് 'ചിത്ര'ത്തിൻ്റെ അനൗൺസ്മെൻറ് ഒരു അലങ്കരിച്ച ജീപ്പിൽ ജങ്ഷനിലൂടെ കടന്നുപോയത്. അതിൽ നിന്നും എറിഞ്ഞിട്ട കാവിനിറമുള്ള നോട്ടീസിലൊന്ന്  സനിലെനിക്ക് തന്നു. മൂപ്പരുടെ കയ്യിലുള്ള സിനിമാ നോട്ടീസ് ശേഖരത്തെപ്പറ്റി അന്നാണ് ഞാനറിഞ്ഞത്. എൻ്റെ ശീലം അന്നു തുടങ്ങുന്നു... 

പിന്നെ വെള്ളിയാഴ്ചകളാവാനുള്ള കാത്തിരിപ്പാണ്. അന്ന് അമ്പലത്തിൻ്റെ മുന്നിൽ, റോഡിനപ്പുറം ഒരു ചെറിയ പെട്ടിക്കടയുണ്ടായിരുന്നു. ഇളയിടത്തിന്റെ കട. സൈക്കിളിൽ വരുന്ന  തിയറ്ററിലെ ജീവനക്കാരൻ കടയുടെ  മുന്നിലെ പലക ഫ്രെയിമിലടിച്ച ചാക്കിൽ ഈർക്കിൽ കൊണ്ട് സിനിമാ പോസ്റ്റർ കോർത്തുറപ്പിക്കുന്നതു വരെ സസ്പെൻസാണ്. അപ്പോൾ മാത്രമാണറിയുക 'ചെങ്ങമനാട്  ചിത്ര' യിലെ  പടമെന്താണെന്ന്. നല്ല സിനിമയാണെങ്കിൽ അന്ന് ഇഴഞ്ഞിഴഞ്ഞാവും ക്ലാസ്സിൽ ചെല്ലുക. കാരണം, അതിനിടയിൽ അനൗൺസ്മെൻറ് വന്നാലോ? ഭാഗ്യമുണ്ടെങ്കിൽ സ്‌കൂളിലെത്തുന്നതിനിടയിൽ കുറുമശ്ശേരി ജിയോയിലെയും(സീപ്പീസ്), അത്താണി അമലയിലെയും അനൗൺസ്മെൻറ് വരും. 11 മണിയോടെ ചിത്രയിലേയും, ഉച്ചക്ക് കുന്നുകര സ്റ്റാറിലേയും ( അഹന) കടന്നുപോകും. 

കുന്നുകര ജെബിഎസ്സിലെ ക്ലാസ്സ് റൂമിലിരിക്കുന്ന സമയത്ത് അനൗൺസ്മെൻറ്  വാഹനം കടന്നുപോയാൽ  വല്ലാത്ത വീർപ്പുമുട്ടലാണ്. ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകുന്ന സുഹൃത്തുളോട്  വഴിയിൽ നിന്നും നോട്ടീസ് കിട്ടിയാൽ കൊണ്ടുവന്നുതരണമെന്ന് ശട്ടം കെട്ടും. ഇന്റർവെല്ലിന് സേപ്പികളിക്കാനുള്ള ഇലഞ്ഞിക്കായയാണ് ഞാൻ പ്രതിഫലമായി വാഗ്ദാനം ചെയ്യുക. സ്‌കൂളിൽ പഠിക്കുന്ന കാലത്ത്  ഇലഞ്ഞിക്കായക്ക് സ്വർണ്ണത്തിന്റെ വിലയാണ്. അത് കിട്ടുമെന്നുറപ്പുള്ളതുകൊണ്ട് തന്നെ എൻ്റെ  കൂട്ടുകാർ സിനിമാ നോട്ടീസല്ല, വേണേൽ ചങ്ക് പറിച്ചുതരും! 

മെല്ലെമെല്ലെ എൻ്റെ  കയ്യിലെ സിനിമാ നോട്ടീസ് ശേഖരം വലുതാവുകയായിരുന്നു. എന്നാലും സനിലിന്റെ കയ്യിലെ ശേഖരത്തോളം വരില്ല. മൂപ്പരുടെ കയ്യിൽ 'ഇന്നലെയും', 'സീസണും', 'നാടുവാഴികളും', 'വീണമീട്ടിയ വിലങ്ങുകളും', 'അരങ്ങും' 'ഇന്ദ്രജാലവും' ഒക്കെയുണ്ട്. കളക്ഷനിലുള്ള സീനിയോറിറ്റിയുടെ ഗുണം! മാത്രമല്ല മൂപ്പർക്ക് എന്നെക്കാൾ എളുപ്പത്തിൽ റോഡിലെത്താമെന്നതുകൊണ്ട് ഒരു അനൗൺസ്മെന്റും  മിസ്സാവില്ല. എങ്കിലും ഒന്നിലധികം നോട്ടീസ് കിട്ടിയാൽ എനിക്കൊരെണ്ണം തരും. 

വെക്കേഷന്  കാഞ്ഞൂരിൽ അമ്മവീട്ടിൽ ചെല്ലാൻ പ്രത്യേക സന്തോഷമാണ്. കാരണം ചേട്ടായിമാരും, ചേച്ചിമാരുമൊക്കെ വന്നിട്ടുണ്ടാകും. മാത്രമല്ല, അവിടെ തൊട്ടടുത്തു തന്നെ ഒരു തിയറ്ററുണ്ട് 'എസ്സെൻ  ടാക്കീസ്'. അപ്പൂപ്പനോ, ചേട്ടനോ ഒക്കെ ഞങ്ങളെ മിക്കവാറും എല്ലാ സിനിമക്കും കൊണ്ടുപോകും. വല്യമ്മയുടെ മകനായ ജിഷ്  ചേട്ടനായിരുന്നു അന്ന്  കുട്ടികളുടെ ലീഡർ. അങ്ങനെയിരിക്കെയാണ് എനിക്കൊരു കാര്യം മനസ്സിലായത്; ജിഷ്  ചേട്ടന് സിനിമാ നോട്ടീസ് കളക്ഷനുണ്ട്! ഞാൻ ചോദിച്ചപ്പോൾ അതെനിക്ക് തരാൻ ചേട്ടായിക്കും സന്തോഷം! ഹോ! ഞാൻ സന്തോഷം കൊണ്ട് ആകാശം തൊട്ടു.  അങ്ങിനെ 'പ്രാദേശികവാർത്തകളും' 'ചെറിയലോകവും വലിയ മനുഷ്യരും' 'തലയിണമന്ത്രവും' അടക്കം കുറെ നോട്ടീസ് എനിക്ക് നിനച്ചിരിക്കാതെ കിട്ടി. എന്തോ പറഞ്ഞു വഴക്കിട്ടപ്പോൾ കുറച്ച് നോട്ടീസ് എൻ്റെ  മുന്നിലിട്ട് കത്തിച്ച് കളയുകയും ചെയ്തു. 

ഒന്നാം ക്ലാസ്സിലെ പഴയ ബാഗിൽ കുത്തിനിറച്ച് വെച്ച എൻ്റെ  സിനിമാ നോട്ടീസ് കളക്ഷൻ പക്ഷേ  എൻ്റെ  അമ്മക്ക് ഒരു ബാധ്യതയായി മാറി. മുറി തൂത്തുതുടക്കുമ്പോഴും, അടക്കിപ്പെറുക്കുമ്പോഴും  മറ്റും ഞാൻ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന നിധി അമ്മക്ക് ശല്യമാവുകയായിരുന്നു. പോരാത്തതിന് മുതിർന്ന പലരുടെയും കളിയാക്കലുകളും. 'വലുതാവുമ്പോഴും നീ സിനിമാ നോട്ടീസിനുവേണ്ടി ഓടുമോടാ?' എന്ന അവരുടെ ചോദ്യത്തിന് നൽകാൻ എനിക്ക് കൃത്യമായൊരുത്തരമില്ലായിരുന്നു. അമ്മയുമായുണ്ടായ ഒരു വാക്കുതർക്കത്തിനൊടുവിൽ എവിടന്നോ കിട്ടിയ ഒരാവേശത്തിൽ ഞാനാ നോട്ടീസുകളെല്ലാം കത്തിച്ചുകളഞ്ഞു! ഇനിയൊരിക്കലും സിനിമാ നോട്ടീസിന് പിന്നാലെ ഓടില്ല എന്ന്  ശപഥവും ചെയ്തു. 

എൻ്റെ  ശപഥത്തിന്  പക്ഷെ ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കാരണം, വെള്ളിയാഴ്ച്ച വിളിച്ചുപറഞ്ഞുള്ള സിനിമാ വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും എൻ്റെ  ഉള്ളം കാലിനടിയിൽ നിന്നും ആ തരിപ്പ് വീണ്ടും കയറാൻ തുടങ്ങി. പോരാത്തതിന് സനിൽ വഴിവക്കിലേക്ക് ഓടുന്നതും കണ്ടു. എൻ്റെ  ഉള്ളിൽ നിന്നും ആരോ ഉറക്കേ 'ഓടെടാ, ഓടെടാ' എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ  ഓടി. പിന്നെയും ഓടി. പിന്നെയും, പിന്നെയും ഓടി. അങ്ങിനെ എൻ്റെ  സിനിമാ നോട്ടീസ് ശേഖരം പിന്നെയും നിറഞ്ഞു. 

2000 ആണ്ടിൽ മലയാളസിനിമാലോകത്ത് 'കിന്നാരത്തുമ്പികളെ' പാറിച്ച് നീല തരംഗം അലയടിച്ചതോടെ സിനിമാ കൊട്ടകകളുടെ പ്രതാപകാലവും അസ്തമിച്ചു. പല തിയറ്ററുകളും മണ്മറഞ്ഞു. പലതും രൂപം മാറി ഓഡിറ്റോറിയങ്ങളായി. ചിലത് ഗോഡൗണുകളായി. ബാക്കിയുള്ള അപൂർവ്വം ചിലവ പിടിച്ചുനിന്നെങ്കിലും സിനിമാ വിളംബരം എന്നെന്നേക്കുമായി അവസാനിച്ചിരുന്നു. ഓൺലൈൻ പ്രമോഷനുകളുടെ ഈ കാലത്ത് വാഹനത്തിൽ നിന്നും നോട്ടീസ് വിതറിയുള്ള പരസ്യം ആര്  ശ്രദ്ധിക്കാൻ? ആ കാലത്തിൻ്റെ ശേഷിപ്പുകളായി എൻ്റെ  കയ്യിലെ സിനിമാ നോട്ടീസുകൾ ബാക്കി. 

സനിലിൻ്റെ കയ്യിൽ ആ പഴയ കളക്ഷൻ ഇപ്പോഴും ഉണ്ടോ ആവോ? എനിക്കിപ്പോഴും ഇത് നിധി തന്നെയാണ്. ബാല്യകാല സിനിമാ കമ്പത്തിൻ്റെ മധുരമുള്ള ഓർമ്മയാണ് കയ്യിലുള്ള ഓരോ നോട്ടീസും. 

ഏതോ ഒരാവേശത്തിന് കത്തിച്ചുകളഞ്ഞ നൂറിൽപ്പരം സിനിമാ നോട്ടീസുകളെയോർത്ത് ഞാൻ പിന്നീട് (ഇപ്പോഴും) വിഷമിച്ചിട്ടുണ്ട്. എൻ്റെ  കയ്യിൽ ആദ്യമായി കിട്ടിയ 'ചിത്ര'ത്തിൻ്റെ,അത്താണി അമലയിലെ അനൗൺസ്മെൻറ് വാഹനത്തിൽ നിന്ന് ചുരുട്ടിയിട്ട്  തന്ന 'മൃഗയ'യുടെ, ബാലവാടിയിൽ നിന്ന് അച്ചാച്ചൻ്റെ കൈ പിടിച്ചു  മടങ്ങുമ്പോൾ കിട്ടിയ 'ഒളിയമ്പുകളുടെ' എൻ്റെ  കമ്പമറിയാവുന്ന അച്ചാച്ചൻ എനിക്ക് തന്ന 'പെരുന്തച്ചൻ്റെ' പിന്നെ ലാൽസലാം,ഗീതാഞ്‌ജലി, പരമ്പര, ഞാൻ ഗന്ധർവ്വൻ,ഈ തണുത്ത വെളുപ്പാങ്കാലത്ത്, അങ്ങിനെ ഇപ്പോഴും കണ്ട്  കൊതി തീരാത്ത കുറെയേറെ സിനിമകളുടെ നോട്ടീസുകളാണല്ലോ ഞാൻ കത്തിച്ചു കളഞ്ഞത്! സർവ്വലോക സിനിമാ പ്രാന്തന്മാർക്കും, സിനിമാ നൊസ്റ്റുവിൻ്റെ അസുഖമുള്ളവർക്കും ഈ നിധി കുംഭം സമർപ്പിക്കുന്നു.