Friday, February 24, 2017

പൾസറിനുപിന്നിലെ 'അജ്ഞാതൻ'


അത്ര വല്യ ഐക്യു ലെവലൊന്നും ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളുടെ ഒരു ചെറ്യേ സംശയമാണ്...

നടിയുടെ വാഹനത്തിൽ കയറിയ സമയത്ത് പ്രതിയെന്ന് പറയുന്ന ആൾ നടിയോട് ഇതൊരു ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഉപദ്രവിച്ചതിനു ശേഷം നടിയെ വഴിയിൽ ഉപേക്ഷിച്ച് അയാൾ തന്റെ ഫോണിൽ 'ആരോ ഒരാളെ' വിളിച്ച് നടന്ന സംഭവങ്ങൾ വിശദീകരിച്ച് ചിരിച്ച് സംസാരിച്ചതായി പറയുന്നു.
കൂട്ടാളികളെ മാറ്റി നിർത്തി അയാൾ കടവന്ത്രയിലുള്ള ഒരു വീടിന്റെ മതിൽ ചാടിക്കടന്ന് ആരെയോ കണ്ടതിന്റെ സിസി ടി വി ദൃശ്യങ്ങളുമുണ്ട്.
പക്ഷേ, പ്രതി ഫോണിൽ വിളിച്ചത് ആരെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം! കടവന്ത്രയിലെ വീട്ടിലുള്ള വ്യക്തിയുമായി പ്രതിക്കുള്ള ബന്ധമെന്തെന്നും അറിയില്ലാത്രേ!

അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്. പ്രതിയുടെ കോൾ ഡീറ്റയിൽസ് പരിശോധിച്ചാൽ വിളിച്ച് സംസാരിച്ച വ്യക്തിയാരാണെന്ന് മനസ്സിലാവില്ലേ?

ഇനി പ്രതി ഉപേക്ഷിച്ച ഫോണുപയോഗിച്ച് - അതായത് പ്രതിയുടേതെന്ന് എല്ലാവർക്കും അറിയാവുന്ന നമ്പറിൽ നിന്നല്ലാതെ മറ്റൊരു നമ്പറിൽ നിന്നാണ് അയാൾ 'അജ്ഞാതനായ' വ്യക്തിയെ വിളിച്ചതെങ്കിൽ   ഉപേക്ഷിച്ച നമ്പർ കണ്ടെത്താൻ മറ്റൊരു മാർഗ്ഗം കൂടിയില്ലേ? കുറച്ചുനാൾ മുമ്പ് കോളിളക്കം സൃഷ്ടിച്ച ജിഷ വധത്തിൽ പ്രതി അമിനുൾ ഇസ്ലാമിനെ കുടുക്കാൻ കേരളാ പോലീസ്‌ ഉപയോഗിച്ച് വിജയിച്ചെന്ന് പറയപ്പെടുന്ന വഴി?

അതായത് പ്രതി 'അജ്ഞാത'നെ വിളിച്ച സ്ഥലവും സമയവും പോലീസിനറിയാം. അതേസമയം ആ ഭാഗത്തെ ടവറുകളിൽ നിന്നും പോയിട്ടുള്ള കോളുകളുടെ ലിസ്റ്റെടുക്കുക. ജിഷ കേസിലെ പോലെ രണ്ടുമൂന്ന് ദിവസത്തെയൊന്നും വേണ്ടല്ലോ ഒന്നോ രണ്ടോ മണിക്കൂറിന്റെ പോരേ... അതിൽ എത്ര നമ്പർ സംഭവം  നടന്ന ദിവസത്തിനു ശേഷം സ്വിച്ച് ഓഫ് ആയിട്ടുണ്ടെന്ന് നോക്കുക. അതും ഒരുപാടൊന്നും കാണില്ലല്ലോ. ആ നമ്പറുകളുടെ കോൾ ഡീറ്റയിൽസെടുത്താൽ എന്തായാലും പ്രതി ഉപയോഗിച്ച നമ്പറും മനസ്സിലാകും വിളിച്ച ആളെയും മനസ്സിലാകും... ഇച്ഛാശക്തി മാത്രം മതി.

ഇതൊന്നും നടപ്പില്ല എന്നുമാത്രം പറയരുത്. അങ്ങിനെയാണെങ്കിൽ ജിഷയുടെ ഘാതകനെ കുടുക്കിയ വിദ്യ വെറും 'തള്ളാ'യിരുന്നുവെന്ന് കൂടി പറയേണ്ടി വരും!

നാടുമുഴുവൻ പോലീസ് പ്രതിയെ പിടിക്കാൻ വലവിരിച്ച സമയത്ത് അയാൾ പുല്ലുപോലെ കറുകുറ്റിയിലുള്ള അഡ്വക്കറ്റിന്റെ വീട്ടിൽ ചെന്ന് പാസ്സ്പോർട്ടും, ഫോണുമടക്കമുള്ള വസ്തുക്കളും കൊടുത്ത് വക്കാലത്തും ഒപ്പിട്ട് പോന്നുവെന്ന് പറയുന്നതിൽ ഒരു അസ്വാഭാവികതയില്ലേ?
വേണ്ടിവന്നാൽ ആ അഡ്വക്കറ്റിന്റേയും കോൾ ലിസ്റ്റ് പരിശോധിക്കണം.

എറണാകുളത്ത് നടന്ന സിനിമാക്കാരുടെ പ്രതിക്ഷേധ കൂട്ടായ്മയിൽ എല്ലാവരും മലയാളിയുടെ കപട സദാചാരത്തിനെ പഴിചാരി ഘോരഘോരം വാചകക്കസർത്ത് നടത്തിയപ്പോൾ, ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലർത്തുന്ന മഞ്ജുവാര്യർ പറഞ്ഞത് ഇതൊരു ക്രിമിനൽ ഗൂഡാലോചനയാണെന്നാണ്. ആ ഗൂഡാലോചനക്ക് പിന്നിൽ ആരെന്ന് കണ്ടുപിടിക്കാനൊക്കെ പറ്റുമെന്നേ... അതിനുപക്ഷേ കാശിനുമുമ്പിൽ വളയാത്ത നട്ടെല്ലും, ഒറ്റപ്പിതാവിനു ജനിച്ച ഗുണവും വേണം...!

അല്ലെങ്കിൽ തേച്ചുമായ്ച്ചും, മറച്ചുവെച്ചും,വളച്ചൊടിച്ചും നിരത്തിയ തെളിവുകളുടെ പിൻബലത്തിൽ ഇവനൊക്കെ നാളെ പുല്ലുപോലെ ഇറങ്ങിവരും. നീതിയെന്നത് കാശും സ്വാധീനവുമുള്ളവന്റെ കാവൽനായയാവുകയും ചെയ്യും...!
#പൾസർ
#pulsar

No comments:

Post a Comment