Sunday, July 23, 2017

എന്റെ തിരക്കഥാനുഭവങ്ങൾ പാർട്ട് 3

       


എഴുതിയതെല്ലാം വെട്ടിത്തിരുത്തുന്നതിൽ ഒരു ഉപേക്ഷയും  വരുത്തേണ്ടതില്ല. 80 തവണയോളം വെട്ടിത്തിരുത്തിയ സ്ക്രിപ്ട് ഉപയോഗിച്ചാണ് 3 ഇഡിയറ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമ രാജ്‌കുമാർ ഹിറാനി പൂർത്തിയാക്കിയത്. ഒരു വർഷമൊക്കെയെടുത്തതാണ് റാഫി-മെക്കാർട്ടിൻ തങ്ങളുടെ പല  സിനിമകളുടെയും തിരക്കഥ പൂർത്തിയാക്കിയിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ട്. തിരക്കിട്ടെഴുതിത്തീർത്ത് ഷൂട്ട് ചെയ്ത്  വൻ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് അവരുടെ ' സത്യം ശിവം സുന്ദരം' തിരക്കഥയിൽ കൂടുതൽ സമയം ചിലവഴിച്ചാൽ അതിൻ്റെ മേന്മ ആ സിനിമക്ക് തന്നെയാണ്.

രണ്ടുമൂന്നാവർത്തി വെട്ടിത്തിരുത്തലുകൾ വരുത്തിയ ഡ്രാഫ്ട്  വെച്ച് ഡയലോഗുകൾ എഴുതിത്തുടങ്ങാം. പരത്തിയെഴുതുന്നതിലും മേന്മ കാര്യമാത്ര പ്രസക്തമായി വസ്തുതകൾ അവതരിപ്പിക്കുന്നതിലാണ്. കഥാപാത്രത്തെക്കുറിച്ചുള്ള നോട്ടുകൾ കുറിച്ച് വെക്കുന്നതിന്റെ പ്രയോജനം കൂടുതലും ഡയലോഗുകൾ എഴുതുന്ന സമയത്ത് ലഭിക്കും. അവരുടെ ജീവിത സാഹചര്യങ്ങളും, കഥ നടക്കുന്ന പശ്ചാത്തലവുമൊക്കെയനുസരിച്ച്  കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷാ ശൈലി ക്രമീകരിക്കുക. മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന ഒരാളും, ബാങ്കിൽ ജോലി ചെയ്യുന്ന ഒരാളും സംസാരിക്കുന്നത് ഒരേ വിധമാവാൻ തരമില്ലല്ലോ. എന്നാൽ പച്ചക്കറി വിൽപ്പനക്കാരൻ വിദ്യാസമ്പന്നനായ ഒരാളെങ്കിൽ തീർച്ചയായും അതിൻ്റെ വ്യത്യാസം അയാളുടെ സംസാരത്തിലും പ്രതിഫലിക്കാതിരിക്കില്ല. അതി സങ്കീർണ്ണമായ സാഹിത്യമൊന്നും ഡയലോഗുകളിൽ ചേർക്കേണ്ടതില്ല.

"ആകാശത്തിനു ചുവട്ടിൽ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്കാവശ്യം വരില്ല. തകർക്കാനെന്തും എളുപ്പമാണ് കെട്ടിയുയർത്താനാണ് പാട്. ഒന്നും തകർക്കാനെന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്ത്ന്ന് പൊളിക്കാൻ തുടങ്ങിയാൽ ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെയുള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത് അവരവരുടെ കുഴികുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴകടന്ന്  കണിമംഗലത്തേക്ക് വരണമെന്നില്ല. മനസ്സിലായെങ്കിൽ പോകാം"

നിത്യ ജീവിതത്തിൽ നമ്മൾ ആരും ഇത്തരത്തിലൊരു നെടുങ്കൻ ഡയലോഗ് ശത്രുവിനോട് പറയാൻ സാധ്യതയില്ല. പറഞ്ഞു തീരും മുൻപ് കേൾക്കുന്നയാൾ സ്ഥലം വിട്ടിട്ടുണ്ടാകും. അല്ലെങ്കിൽ നമുക്കിട്ട് ഒന്ന് പൊട്ടിച്ചിട്ടുണ്ടാവും. റിയലിസ്റ്റിക്കായ ഒരു കഥപറച്ചിലാണ് നമ്മൾ ഉദ്ദേശിക്കുന്നതെങ്കിൽ ഇക്കാര്യം മനസ്സിൽ വെക്കുന്നത് നല്ലതാണ്. മറിച്ച് ഹീറോയിസത്തിനൊക്കെ സ്‌പേസുള്ള കഥപറച്ചിലാണെങ്കിൽ ഈ വിധം ഡയലോഗുകൾ എഴുതുന്നതിൽ തെറ്റേതുമില്ല.
അടിയൊഴുക്കുകൾ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം നായികാ കഥാപാത്രത്തെ മുഖത്തുനോക്കി പച്ചത്തെറി വിളിക്കുന്നുണ്ട്. മമ്മൂട്ടിയെക്കൊണ്ട് നായികയെ തെറി വിളിപ്പിച്ചത് ശരിയായില്ല എന്ന് പറഞ്ഞു തിരക്കഥാകൃത്തായ  എംടിക്ക് സിനിമ റിലീസായത്തിനു ശേഷം കത്തുകൾ ലഭിച്ചിരുന്നു. അനാഥനും, നിരക്ഷരനുമായ ഒരു ചേരി നിവാസി തന്നെ പറ്റിച്ച കാമുകിയെ സഭ്യമായ വിധത്തിൽ സംബോധന ചെയ്യാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം  മറുപടിയെഴുതിയത്.

ഡയലോഗുകൾ കൂടി എഴുതി തീർത്താൽ നമ്മുടെ സ്ക്രിപ്ട് ഏകദേശം പൂർത്തിയായി. പിന്നീട് അവശേഷിക്കുന്നത് തിരുത്തലുകൾ മാത്രമാണ്. ചിലപ്പോൾ രണ്ടുവരി ഡയലോഗുകളിലൂടെ ചില സീനുകൾ തന്നെ നമുക്ക് ഒഴിവാക്കാനാവും. 'ചിത്രം' തന്നെ ഒരിക്കൽക്കൂടി ഉദാഹരണമാക്കാം. കയ്യബദ്ധത്താൽ ഭാര്യ കൊല്ലപ്പെടുന്നതോടെ അവളുടെ മരണത്തിന്റെ ഉത്തരവാദിത്തം വിഷ്ണു സ്വയം ഏറ്റെടുക്കുകയാണ്. കേസ് കോടതിയിൽ നേരിടുന്നതോ ശിക്ഷ ലഭിച്ച് ജയിലിൽ പോകുന്നതോ ഒടുവിൽ ജയിൽ ചാടുന്നതോ വിഷ്വൽസിലൂടെ നമ്മെ കാണിക്കുന്നില്ല. പകരം അതെല്ലാം സോമൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗുകളിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. 'ഒരു ജയിൽപ്പുള്ളിയെന്നതിൽ കവിഞ്ഞ് സ്വാതന്ത്ര്യം ഞാൻ നിനക്കുതന്നു' എന്ന ഒരൊറ്റ വാചകത്തിലൂടെ വിഷ്ണു എങ്ങിനെ ജയിൽ ചാടി എന്നതിന്റെ വ്യക്തമായ സൂചന നമുക്ക് കിട്ടുന്നുണ്ട്. ഇനി വിഷ്ണുവിന് എന്തുകൊണ്ട് അദ്ദേഹം പ്രത്യേക പരിഗണന കൊടുത്തുവെന്നതിന് സാധൂകരണം കൂടിയാണ് 'ഈറൻ മേഘം' എന്ന് തുടങ്ങുന്ന ഗാനത്തിന് തൊട്ടുമുൻപുള്ള സീൻ.
ഇത്തരത്തിലുള്ള ചെറിയ ചെറിയ ഡീറ്റയിലിങ്ങുകൾ കഥയുടെ ആസ്വാദ്യതയെ സഹായിക്കുമെന്നതിൽ തർക്കമില്ല.

പൂർത്തിയായിക്കഴിഞ്ഞാൽ വിഷ്വൽസും ഡയലോഗ്സും സ്പ്ലിറ്റ് ചെയ്ത് എഴുതാം. അതായത് ഒരു പേപ്പർ എടുത്ത് അത് രണ്ടായി പകുത്ത് അതിന്റെ ഇടതുവശത്ത് സീനിന്റെ വിഷ്വലുകളും വലതുഭാഗത്ത് ഡയോഗും, ബിജിഎം അടക്കമുള്ള ശബ്ദസൂചികകളും എഴുതുന്നരീതി. ശരിക്കുമുള്ള ഒരു സ്ക്രിപ്റ്റിന്റെ ഫോർമാറ്റിതാണ്.

തിരക്കഥയെഴുതുവാനുള്ള ഒരുപാട് മാർഗ്ഗങ്ങളിൽ ഒന്നു മാത്രമാണ് ഞാൻ ഇതുവരെ വിശദീകരിച്ചത്. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി കഥയും കഥാപാത്രങ്ങളേയും മലയാളികൾക്ക് സമ്മാനിച്ച മണ്മറഞ്ഞ കഥാകാരൻ ലോഹിതദാസ് തിരക്കഥക്കൊപ്പം തന്നെ സംഭാഷണവും എഴുതുമായിരുന്നു. അതായത് തിരക്കഥക്കൊപ്പം തന്നെ സ്ക്രിപ്റ്റും പൂർത്തിയാവും. തമിഴ് സംവിധായകനായ ഷങ്കർ തന്റെ ആദ്യകാല സിനിമകൾക്ക് വേണ്ടി  കഥയും തിരക്കഥയും പൂർത്തിയാക്കി ഡയലോഗുകൾ വിഖ്യാത സാഹിത്യകാരൻ സുജാതയെക്കൊണ്ടാണ് എഴുതിച്ചിരുന്നത്.

വ്യക്തമായ ക്ലൈമാക്സ് കയ്യിലുണ്ടെങ്കിൽ തിരക്കഥയെഴുത്തിൽ റിവേഴ്സ് ഓർഡർ പരീക്ഷിച്ചു നോക്കാവുന്നതാണ്. ആദ്യം ക്ലൈമാസ്. പിന്നീട് ക്ലൈമാക്സിലേക്കെത്തുന്നതിന് മുൻപുള്ള സീൻ. പിന്നെ അതിനു മുൻപത്തെ... അങ്ങിനെ ആദ്യ സീൻ വരെ. വിശദമായി എഴുതണ്ട, ആദ്യം സിറ്റുവേഷൻസ് മാത്രം. പിന്നീട്  എഴുതിയത് തൃപ്തികരമാണെങ്കിൽ കൃത്യമായ ഓർഡറിൽ ഡേ/നൈറ്റ് , പശ്ചാത്തല വിവരണം, ക്യാരക്ടർ ഡീറ്റയിലിങ്, ഡയലോഗ്സ്, എന്നിവ ആഡ് ചെയ്യാം. പിന്നീട് വിഷ്വൽസും, ശബ്ദവും ഡിവൈഡ് ചെയ്ത് എഴുതാം. എഴുതി പൂർത്തിയായാൽ പലയാവർത്തി വായിച്ച് വേണ്ട തിരുത്തലുകൾ നടത്തുക. ഇത്തരത്തിൽ മൂന്നോ നാലോ ഡ്രാഫ്റ്റ് തയ്യാറാക്കുക. റിവേഴ്സ് ഓർഡറിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ അനാവശ്യ രംഗങ്ങൾ ഉണ്ടാവില്ല എന്നതുതന്നെയാണ്.

കഥ കണ്ടെത്തുന്നതു മുതൽ പൂർത്തിയാക്കുന്നതുവരെയുള്ള ഒരുവിധം കാര്യങ്ങളൊക്കെ ഇതിനോടകം പറഞ്ഞിട്ടുണ്ടെന്നുകരുതുന്നു. തിരക്കഥയെഴുതാൻ ഉദ്ദേശിക്കുന്നവർക്കുള്ള ചില നുറുങ്ങ് അറിവുകളും കൂടി കുറിക്കുന്നു.

1,ധാരാളം വായിക്കുക.
2, എഴുത്തുകാരൻ നല്ലൊരു കേൾവിക്കാരൻ കൂടിയാവുക. നമ്മുടെ ചുറ്റിലുമുള്ളവരുടെ അനുഭവങ്ങളും ജീവിതവുമൊക്കെ അറിയാൻ ശ്രമിക്കുക. നമുക്ക് വിഷയമാക്കാവുന്ന കഥയോ കഥാപാത്രവുമൊക്കെ നമുക്കീവിധം വീണുകിട്ടാം.
3, നേരിട്ട് തിരക്കഥ എഴുതിത്തുടങ്ങുന്നതിന് മുൻപ് ചെറിയ കഥകളൊക്കെ എഴുതാൻ ശ്രമിക്കുക.
4, അഞ്ചോ പത്തോ മിനുട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിംസ് എഴുതാൻ ശ്രമിക്കുക. വല്യ വിഷയമൊക്കെ കൈകാര്യം ചെയ്യണമെന്നൊന്നുമില്ല. ചെറിയ ഇത്തരം സംരംഭങ്ങൾ ചിത്രീകരിച്ച് കാണുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം കുറച്ചൊന്നുമാവില്ല.
5 ഷോർട്ട് ഫിലിം ചെയ്യുമ്പോൾ കൂട്ടുകാരെ നിർബന്ധിച്ച് കൂടെ കൂട്ടാതിരിക്കുന്നതാവും നല്ലത്. കാരണം ആദ്യത്തെ ആവേശം തീർന്നാൽ പിന്നെ അവരുടെ പൊടിപോലും കാണില്ല. പിന്നെ അത് പൂർത്തിയാക്കാൻ നമ്മൾ പെടാപ്പാട് പെടേണ്ടിവരും. അതുകൊണ്ട് താല്പര്യമുള്ള ആളുകളെ കണ്ടെത്തി ഒറ്റ സ്ട്രെച്ചിൽ ഷൂട്ടിങ്ങ് തീർക്കുന്നതാണ് ബുദ്ധി. താല്പര്യവും,ആവേശവുമുള്ളവരുമായി ഉണ്ടാക്കുന്ന ബന്ധങ്ങൾ നിലനിൽക്കുകയും ചെയ്യും.
6, പ്രശസ്തരും തിരക്കുള്ളവരുമായ
 സംവിധായകനോ, ആർട്ടിസ്റ്റോ, നിർമ്മാതാവോ ഒരു പുതുമുഖ എഴുത്തുകാരന്റെ കഥ കേൾക്കാൻ മണിക്കൂറുകൾ ചിലവഴിക്കുമെന്ന് കരുതരുത്. അഞ്ചോ പത്തോ മിനുട്ട്കൊണ്ട് നമ്മുടെ കഥയുടെ സംക്ഷിപ്ത രൂപം കേൾക്കാനാവും അവർ താല്പര്യപ്പെടുക. അങ്ങിനെയുള്ള ഘട്ടത്തിലാണ് ഞാൻ ആദ്യ ഭാഗത്ത് പറഞ്ഞ 'വൗ ഫാക്ടർ/ ഹുക്ക് പോയിന്റിന്റെ' പ്രസക്തി. വൗ ഫാക്ടർ ഈ അഞ്ചോ പത്തോ മിനുട്ടിനുള്ളിൽ പറഞ്ഞു ഫലിപ്പിക്കാൻ സാധിച്ചാൽ പിന്നീട് ഇതിന്റെ ഡീറ്റയിൽഡ് സ്ക്രിപ്റ്റ് കേൾക്കാൻ അവർ തയ്യാറായേക്കും. 'പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ പഠിക്കുവാനെത്തുന്ന തല്ലുകൊള്ളിയായ ആൺകുട്ടി' ചോക്ലേറ്റ് എന്ന സിനിമക്ക് ആധാരമായ വൗ ഫാക്ടർ ഇതായിരുന്നുവെന്ന് സച്ചി-സേതു പിന്നീട് പറഞ്ഞിട്ടുണ്ട്.
7,നമ്മുടെ കയ്യിലുള്ളതിൽ ഏറ്റവും കോൺഫിഡന്റുള്ള കഥ മാത്രം സ്ക്രിപ്റ്റ് ചെയ്യുക. ബാക്കിയുള്ളതെല്ലാം സീൻ ഓർഡറിൽ ഒതുക്കി നിർത്തുന്നതാണ് നല്ലത്.എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് സംവിധായകന്റെ നിർദ്ദേശപ്രകാരം മാറ്റിയെഴുതുന്നതിലുമെളുപ്പം അതിന്റെ സീൻ ഓർഡർ തയ്യാറാക്കി വെച്ച് സംവിധായകനുമായി കൂടിയാലോചിച്ച് തിരക്കഥ രൂപപ്പെടുത്തുന്നതായിരിക്കും.
8, ഒരിക്കലും നാം എഴുതിയത് തിരുത്താനോ മാറ്റാനോ ഒരു സംവിധായകൻ നിർദ്ദേശിച്ചാൽ അതിൽ ഉപേക്ഷ വിചാരിക്കരുത്. കാരണം‌ സിനിമ എന്നത് സംവിധായകന്റെ കലയാണ്. എഴുത്തുകാരന്റെ കാഴ്ചപ്പാടിനുമാത്രമല്ല അവിടെ പ്രസക്തി. താൻ എഴുതിയതിൽ നിന്നും ഒരു വരിപോലും തിരുത്താതെ സിനിമയായി കാണാനുള്ള ഭാഗ്യം ലഭിച്ച തിരക്കഥാകൃത്ത് ഒരുപക്ഷേ എം ടി വാസുദേവൻ നായർ മാത്രമാവും എന്ന് മനസ്സിലാക്കുക.

ഇനി ലേഖകനെക്കുറിച്ച്,
എട്ടോളം ലഘു നാടകങ്ങളും, പുറത്തിറങ്ങിയതും ഇറങ്ങാത്തതും  അണിയറയിൽ ഒരുങ്ങുന്നതുമായ പത്തോളം ഷോർട്ട് ഫിലിമുകൾക്ക് കഥയും തിരക്കഥയുമൊരുക്കിയതിന്റെ പരിചയമാണ് കൈമുതൽ.

പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റായ സുഹൃത്തിനു വേണ്ടി ഏഴുവർഷം മുൻപ് ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കിയെങ്കിലും ചില‌സാങ്കേതിക കാരണങ്ങളാൽ‌ ആ പ്രൊജക്ട് നടന്നില്ല. മറ്റൊരു സുഹൃത്തുമായി ചേർന്നെഴുതിയ  സബ്ജടുമായി ഒരു വർഷം മുൻപ് ചിലരെ സമീപിച്ചെങ്കിലും ത്രില്ലർ സബ്ജക്ടിനേക്കാൾ ലൈറ്റ് വെയ്റ്റ് സബ്ജക്ടിനാണ് ഇപ്പോൾ മാർക്കറ്റ് എന്ന നിർദ്ദേശത്താൽ അത്തരമൊരു സബ്ജക്ട് തയ്യാറാക്കി താല്പര്യമറിയിച്ച ഒരു പ്രൊഡക്ഷൻ ടീമുമായി ചർച്ചകൾപുരോഗമിക്കുന്നു.
ഇത്രയും കാലത്തിനിടക്ക് കമലിനേയും, സിബിമലയിലിനേയും പോലുള്ള പ്രഗല്ഭരായവരോടും പുതു തലമുറയിലെ ലിജോ ജോസ് പെല്ലിശ്ശേരി, ലിയോ തദേവൂസ്, തോമസ് സെബാസ്റ്റ്യൻ, അനൂപ് കണ്ണൻ തുടങ്ങി ഒട്ടനവധി സംവിധായകരോടും സാങ്കേതിക പ്രവർത്തകരോടും നിർമ്മാതാക്കളോടും സ്വന്തം കഥ ചർച്ച ചെയ്യുവാനും മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്.

ഇത്തരമൊരു ലേഖനം എഴുതാൻ പ്രേരണ നൽകിയ മൂവി സ്ട്രീറ്റിന്റെ സ്വന്തം ജിജോ തങ്കച്ചനും അതുപോലെ കഴിഞ്ഞ രണ്ടു ഭാഗങ്ങളും വായിച്ച് അഭിപ്രായവും അഭിനന്ദനവും അറിയിച്ച എല്ലാവർക്കും ഞാൻ എന്റെ തീരാത്ത നന്ദി അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ ഈ സിനിമാ തെരുവ് നിവാസികളായ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
അപ്പോൾ ഇനി നിങ്ങളും എഴുതി തുടങ്ങുകയല്ലേ
സീൻ നമ്പർ 1.........

(മുൻ ഭാഗങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക)
https://natyasapna.blogspot.com/2017/07/blog-post.html
https://natyasapna.blogspot.com/2017/07/2.html











No comments:

Post a Comment